ഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി ‘ഒറ്റ വോട്ടര്‍ പട്ടിക’ കൊണ്ടു വരാനും കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കുന്നു. ഈ വിഷയത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രം നിലപാട് ആരായും.
ലോക്സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാണ് നിലവിൽ കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഒറ്റ വോട്ടര്‍ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി അനിവാര്യമാണ്. നിലവിൽ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങൾ വ്യത്യസ്തമായ വോട്ടര്‍ പട്ടികകളാണ് വിവിധ തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ പോലും ഈ സംസ്ഥാനങ്ങളില്‍ പലരും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തു പോകുന്ന സ്ഥിതിവിശേഷം ഉണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഒറ്റ വോട്ടര്‍ പട്ടിക സഹായിക്കും.
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്‘ എന്ന ആശയം നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിൽ പ്രധാനമാണ്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിഷയം പ്രധാനമന്ത്രിയുടെ ഓഫിസ് ചർച്ച ചെയ്തതായാണ് വിവരം. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഒറ്റ വോട്ടർ പട്ടിക എന്ന നിർദ്ദേശവുമായി സർക്കാർ രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പുകൾക്ക് വേണ്ടിവരുന്ന ഭീമമായ ചെലവുകൾ കുറയ്ക്കാനുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
Discussion about this post