ഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരവോടെ വിട നൽകി രാജ്യം. ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തില്‍ പൂര്‍ണ്ണദേശീയ ബഹുമതികളോടെ സംസ്ക്കാരച്ചടങ്ങുകള്‍ നടന്നു. രാജാജി മാര്‍ഗിലെ വസതിയില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. പൊതുദര്‍ശനം മുതല്‍ സംസ്കാരം വരെയുള്ള ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നടന്നത്.
ഡൽഹി ആർമി റിസർച്ച് ആന്‍റ് റഫറല്‍ ആശുപത്രിയില്‍ നിന്നും രാവിലെ ഒന്‍പതരയോടെയാണ് പ്രണബ് മുഖര്‍ജിയുടെ മൃതദേഹം രാജാജി റോഡിലെ പത്താം നമ്പര്‍ വസതിയിലെത്തിച്ചത്. കൊവിഡ് ബാധിതനായിരുന്നതിനാൽ പ്രത്യേക പേടകത്തില്‍ അടക്കം ചെയ്താണ് മൃതദേഹം എത്തിച്ചത്. പ്രണബ് മുഖര്‍ജിയുടെ ഛായാ ചിത്രത്തിന് മുന്‍പിലാണ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം സജ്ജമാക്കിയിരുന്നത്. വിലാപയാത്ര ഒഴിവാക്കി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രത്യേക വാഹനത്തിലാണ് മൃതദേഹം ലോധി റോഡ് ശ്മശാനത്തിൽ എത്തിച്ചത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വയനാട് എം പി രാഹുല്‍ഗാന്ധി തുടങ്ങിയ പ്രമുഖർ പ്രണബ് മുഖര്‍ജിക്ക് അന്തിമോപചാരം അര്‍പ്പിക്കാൻ എത്തിയിരുന്നു.
പ്രണബ് മുഖർജിയുടെ നിര്യാണത്തെ തുടർന്ന് ഒരാഴ്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post