പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെ.ഡി.യുവും ആര്‍.ജെ.ഡി.യുവും കോണ്‍ഗ്രസും കൈകോര്‍ത്തുള്ള സ്വാഭിമാന്‍ റാലി ഇന്ന് അരങ്ങേറും. ഇതിനോടനുബന്ധിച്ച് ഗാന്ധി മൈതാനില്‍ കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച് ജെ.ഡി.യുവും ആര്‍.ജെ.ഡി.യുവും കോണ്‍ഗ്രസും ഈ മാസം ആദ്യം നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്തിയിരുന്നു. അതിനെത്തുടര്‍ന്നാണ് റാലി നടത്താന്‍ തീരുമാനിച്ചത്.
ആകെയുള്ള 243 സീറ്റില്‍ നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയും നൂറ് സീറ്റില്‍ വീതം മത്സരിക്കും. കോണ്‍ഗ്രസ് 40 സീറ്റിലും. മുഖ്യമന്ത്രി നിതീഷകുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്‍.സി.പി, ഐ.എന്‍.എല്‍.ഡി എന്നിവര്‍ വൈകാതെ സഖ്യത്തില്‍ ചേരുമെന്നാണ് പ്രതീക്ഷയെന്നും നിതീഷ് പറഞ്ഞു. വര്‍ഗീയ, ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സീറ്റ് ചര്‍ച്ചകള്‍ക്കുശേഷം ലാലുപ്രസാദ് യാദവ് പറഞ്ഞു.
ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ അഞ്ച് ഘട്ടങ്ങളായിട്ടായിരിക്കും ബിഹാറില്‍ തിരഞ്ഞെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. നവംബര്‍ 29നാണ് നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുക.
സോണിയാഗാന്ധി റാലിയില്‍ പങ്കെടുക്കുമോ എന്ന കാര്യം അവസാനനിമിഷം വരെ തീരുമാനിച്ചിരുന്നില്ല. എന്നാല്‍ ബിജെപിക്കെതിരായ പോരാട്ടത്തിനു കരുത്തുപകരാന്‍ സോണിയാഗാന്ധിയുടെ സാന്നിധ്യം സഹായകമാകുമെന്ന് ലാലുവും നിതീഷും അഭിപ്രായപ്പെട്ടിരുന്നു. അങ്ങിനെയാണ് സോണിയയും ഗുലാംനബി ആസാദും റാലിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നത്.
ബിഹാറിന്റെ ആത്മാഭിമാനം വ്രണപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടിയായാണ് സ്വാഭിമാന്‍ റാലി സംഘടിപ്പിക്കുന്നത്. ബിഹാറികളുടെ ഡിഎന്‍എയെക്കുറിച്ച് നടത്തിയ പരാമര്‍ശവും ലേലം വിളിക്കുന്നതുപോലെ ബിഹാറിന്റെ സാമ്പത്തിക പാക്കേജ് തുക ഉയര്‍ത്തിയതും മോദിക്കെതിരെ ജനതാദള്‍-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ഉന്നയിക്കുന്ന ആരോപണങ്ങളാണ്.
ബിഹാറില്‍ ബിജെപിയും വലിയൊരു സഖ്യത്തിനു രൂപംനല്‍കാനുള്ള ശ്രമത്തിലാണ്. റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തിയും ഉപേന്ദ്ര കുഷാവയുടെ രാഷ്ട്രീയ സമതാ പാര്‍ട്ടിയും ജീതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും ബിജെപിക്കൊപ്പമാണ്. പപ്പു യാദവിന്റെ ജന്‍ അധികാറിനെക്കൂടി കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുകയാണ്. ഇതിനിടയില്‍ ഒവൈസിയുടെ വരവ് മതേതരസഖ്യത്തിന് വലിയഭീഷണി ഉയര്‍ത്തുന്നുമുണ്ട്.
Discussion about this post