മുംബൈ : റിപ്പബ്ലിക് ടിവി ചാനൽ കട്ട് ചെയ്യാൻ കേബിൾ ഓപ്പറേറ്റർ മാരോട് ഉത്തരവിടാൻ ശിവസേനയ്ക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി. ശിവസേനയുടെ വിഭാഗമായ ശിവ കേബിൾ സേന, സംസ്ഥാനത്തെ കേബിൾ ഓപ്പറേറ്റർ മാരോട് റിപ്പബ്ലിക് ടിവി ചാനൽ സംപ്രേഷണം ചെയ്യുന്നത് നിർത്തി വെക്കണമെന്ന് ഉത്തരവിട്ടിരുന്നു.വ്യാഴാഴ്ച പുറപ്പെടുവിച്ച ഒരു കത്തിലാണ് ശിവസേന ഇപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
എന്നാൽ, കേബിൾ ടിവി നെറ്റ്‌വർക്ക് നിയന്ത്രിക്കാനുള്ള അധികാരം ശിവ കേബിൾ സേനയ്ക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ബോംബെ ഹൈക്കോടതി, കേബിൾ ഓപ്പറേറ്റർമാർ കരാർ ലംഘനം നടത്തിയാൽ, റിപ്പബ്ലിക് ടിവി ക്ക് നിയമനടപടികൾ സ്വീകരിക്കാവുന്നതാണ് എന്നും ഓർമിപ്പിച്ചു.ഹാതവെ, ഡെൻ, ഇൻകേബിൾ, ജിടിപിഎൽ മുതലായ പ്രമുഖ കേബിൾ ഓപ്പറേറ്റർമാർക്കാണ് ഭീഷണിയുടെ സ്വരത്തിൽ ശിവസേന അർണാബ് ഗോസ്വാമിയുടെ ചാനൽ സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് കത്തയച്ചത്.പാൽഘർ സന്യാസിമാരുടെ കൂട്ട കൊലപാതകത്തിലും, സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച് മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണത്തിലും റിപ്പബ്ലിക് ടിവി ഉദ്ധവ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് മഹാരാഷ്ട്ര സർക്കാരും റിപ്പബ്ലിക് ടിവിയും തമ്മിൽ അസ്വാരസ്യങ്ങൾ ആരംഭിച്ചത്. ഉദ്ധവ് താക്കറെയെ നിന്ദ്യമായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചു എന്നാരോപിച്ചാണ് ശിവസേന റിപ്പബ്ലിക് ചാനലിന് വിലക്ക് പുറപ്പെടുവിച്ചത്.
Discussion about this post