ഡൽഹി: 2007 സെപ്റ്റംബർ 14ആം തീയതിയായിരുന്നു ആദ്യ ട്വെന്റി 20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ബൗൾ ഔട്ടിലൂടെ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ ജൈത്രയാത്ര ആരംഭിച്ചത്. പിന്നീട് ബൗൾ ഔട്ട് മാറി ടൈ ബ്രേക്കറായി സൂപ്പർ ഓവർ വന്നുവെങ്കിലും ആരാധകർ മറക്കാനിടയില്ലാത്ത ആ ബൗൾ ഔട്ടിന്റെ ഓർമ്മകളിലേക്ക്…
ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന പ്രഥമ ട്വെന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പ്തല മത്സരത്തിൽ ഡർബനിലെ കിംഗ്സ്മീഡിൽ വെച്ചാണ് ഇന്ത്യ ചരിത്രത്തിലേക്ക് വിക്കറ്റുകൾ എറിഞ്ഞിട്ടത്. പരമ്പരാഗത വൈരികൾ ചെറുപ്പത്തിന്റെ തിളപ്പിൽ മാറ്റുരച്ച മത്സരം ആവേശകരമായ സമനിലയിൽ കലാശിച്ചു. ഒടുവിൽ ടൈബ്രേക്കറായ ബൗൾ ഔട്ടിൽ 3-0 എന്ന നിലയിൽ ഇന്ത്യ വിജയിക്കുകയായിരുന്നു.
ഇന്ത്യക്കായി പന്തെടുത്ത ഹർഭജൻ സിംഗും വീരേന്ദർ സെവാഗും റോബിൻ ഉത്തപ്പയും ലക്ഷ്യം കണ്ടപ്പോൾ പാകിസ്ഥാന്റെ ഷാഹിദ് അഫ്രീഡിയും ഉമർ ഗുല്ലും യാസിർ അറാഫത്തും അവസരം പാഴാക്കി.
മഹേന്ദ്ര സിംഗ് ധോനിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് നേടി. താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന പാകിസ്ഥാനെ ഇന്ത്യൻ ബൗളർമാർ സമ്മർദ്ദത്തിലാക്കി. 87ന് 5 എന്ന നിലയിൽ പരുങ്ങിയ പാകിസ്ഥാനെ 53 റൺസുമായി മിസ്ബ ഉൾ ഹഖ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. എന്നാൽ, അവസാന ഓവറിൽ മിസ്ബ റൺ ഔട്ടായതോടെ മത്സരം സമനിലയിൽ ആയി. ഇന്ത്യക്കായി റോബിൻ ഉത്തപ്പ 50ഉം നായകൻ ധോനി 33ഉം റൺസ് നേടി. ഇർഫാൻ പഠാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
പിന്നീട് എം എസ് ധോനി എന്ന യുവനായകന്റെ ഉയർച്ച കണ്ട ലോകകപ്പിലെ കലാശപ്പോരിൽ വീണ്ടും പാകിസ്ഥാനെ തകർത്ത് ഇന്ത്യ കുട്ടി ക്രിക്കറ്റിന്റെ ചരിത്രത്തിലെ പ്രഥമ രാജാക്കന്മാരായി. ഇംഗ്ലണ്ടിന്റെ പ്രകോപനങ്ങൾക്ക് സ്റ്റ്യുവർട്ട് ബ്രോഡിനെ ഒരോവറിൽ ആറ് സിക്സറുകൾ തൂക്കി യുവരാജ് സിംഗ് മറുപടി നൽകിയതും പൊള്ളോക്കും ഗിൽക്രിസ്റ്റും ഹെയ്ഡനും അടങ്ങുന്ന വമ്പന്മാരെ കൂടാരം കയറ്റി ശ്രീശാന്ത് ആനന്ദ നൃത്തം ചവിട്ടിയതും ലോകകപ്പിന്റെ ഗൃഹാതുരമായ ഓർമ്മകളായി.
Discussion about this post