ലഡാക്ക്: ലഡാക്കിന്റെ സമ്പൂർണ്ണ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. മേഖലയിലെ പാതകൾ സൈന്യം യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിക്കുന്നത് തുടരുന്നു. കൂടാതെ ലേയിലെ വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്രം പദ്ധതി തയ്യാറാക്കി.
കുഷുക് ബാകുലാ റിംപോച്ചെ വിമാനത്താവളമാണ് നവീകരണത്തിന് തയ്യാറെടുക്കുന്നത്. വിമാനത്താവളത്തിന് പുതിയ ടെർമിനലുകൾ പണിയും. 19,000 ചതുരശ്ര മീറ്ററാണ് വിമാനത്താവളത്തിന്റെ ആകെ വലുപ്പം. വിവിധ കെട്ടിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പാലങ്ങളും 3,340 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങളും വിമാനത്താവള വികസനത്തിന്റെ ഭാഗമായി നിർമ്മാണത്തിലാണ്.
സമുദ്രനിരപ്പിൽ നിന്നും 10,682 അടി ഉയരത്തിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ആകെ 480 കോടി രൂപയാണ് വിമാനത്താവള വികസനത്തിന് ചിലവ് കണക്കാക്കിയിരിക്കുന്നത്. 9 ലക്ഷം യാത്രക്കാരാണ് ലേയിൽ പ്രതിവർഷം വന്നുപോകുന്നത്. വിമാനത്താവള വികസനം പൂര്‍ത്തിയാകുന്നതോടെ അത് 20 ലക്ഷമായി ഉയരുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. ടെര്‍മിനലില്‍ 250 കാറുകള്‍ക്ക് പാര്‍ക്കു ചെയ്യാനുള്ള സംവിധാനവും സജ്ജീകരിക്കും.
നേരത്തെ ആരംഭിച്ച ലഡാക്കിലെ റോഡുകളുടെ നവീകരണം ഒരേ സമയം സുഗമമായ ഗതാഗതവും സേനാ നീക്കവും ലക്ഷ്യമിട്ടുള്ളതാണ്. സൈനികർക്ക് എത്തിച്ചേരാൻ പ്രയാസമുള്ള അതിർത്തി പോസ്റ്റുകൾ ലക്ഷ്യം വെച്ചാണ് നിലവിൽ പാതകളുടെ നവീകരണം പുരോഗമിക്കുന്നത്. ഇതോടൊപ്പമുള്ള വിമാനത്താവള വികസനവും ഭയാശങ്കകളോടെയാണ് ശത്രുക്കൾ നോക്കിക്കാണുന്നത്.
Discussion about this post