മുംബൈയിൽ ശിവസേന പ്രവർത്തകർ ആക്രമിച്ചതിനു ദിവസങ്ങൾക്കു ശേഷം, മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയുമായി കൂടിക്കാഴ്ച്ച നടത്തി മുൻ നാവികസേനാ ഉദ്യോഗസ്ഥൻ മദൻ ശർമ. താൻ ബിജെപിയിലും ആർഎസ്എസിലും ചേരുകയാണെന്ന് ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷം മദൻ ശർമ മാധ്യമങ്ങളോട് പറഞ്ഞു. താൻ ബിജെപികാരനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേന പ്രവർത്തകർ ആക്രമിച്ചത്. അത്കൊണ്ട് തന്നെ ഞാനിന്ന് ഒരു ആർഎസ്എസ് – ബിജെപി പ്രവർത്തകനായ കാര്യം ഉറക്കെ പ്രഖ്യാപിക്കുകയാണ് – മദൻ ശർമ കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള ഗുണ്ടായിസം മഹാരാഷ്ട്രയിൽ തുടരാൻ അനുവദിക്കില്ലെന്നും തന്നെ ആക്രമിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ കളിയാക്കിക്കൊണ്ടുള്ള കാർട്ടൂൺ വാട്സാപ്പിൽ പങ്കുവെച്ചുവെന്ന കാരണം പറഞ്ഞാണ് 65-കാരനായ മദൻ ശർമയെ ശിവസേന ‘ഗുണ്ടകൾ’ തല്ലിച്ചതച്ചത്. സംഭവത്തിൽ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post