ഡൽഹി: ഏറെ കോലാഹലങ്ങൾക്കിടയിലാണെങ്കിലും കാർഷിക ബിൽ രാജ്യസഭയിൽ പാസ്സാക്കി. കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവയാണ് രാജ്യസഭ പാസാക്കിയത്. ശബ്ദ വോട്ടിലൂടെയാണ് ബില്ലുകള്‍ പാസാക്കിയത്.
കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകള്‍. കാര്‍ഷികവിളകള്‍ വില്‍ക്കാനുള്ള ചന്തകള്‍ക്ക് പുറമെ, നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകള്‍ വില്‍ക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് കാര്‍ഷിക ബില്‍. വിളകള്‍ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് രണ്ടാമത്തെ ബില്‍. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പ്പാദനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കര്‍ഷകരെ സഹായിക്കുന്നതാണ് പുതിയ ബില്‍.
രാജ്യസഭയിൽ അവതരിപ്പിച്ച കാർഷിക ബിൽ 2020 സഭയിൽ വലിയ കോളിളക്കമുണ്ടാക്കി. എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. എംപിമാർ റൂൾ ബുക്കിന്റെ പകർപ്പുകൾ ഡെപ്യൂട്ടി ചെയർമാന്റെ മുന്നിൽ വലിച്ചുകീറി അദ്ദേഹത്തിന് നേരെ പേപ്പറുകൾ എറിയുകയും ചെയ്തു.രാജ്യസഭാ മാർഷലുകൾ അവരെ തടയാൻ ശ്രമിക്കുമ്പോൾ എംപിമാർ അവരെ തടയുന്നയും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഡെപ്യൂട്ടി ചെയർമാന്റെ മുന്നിലുള്ള മൈക്കും എംപിമാർ തകർത്തു. കോലാഹലം കണ്ട് രാജ്യസഭയുടെ നടപടികൾ ഡെപ്യൂട്ടി ചെയർമാൻ മാറ്റിവച്ചു.
കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കുള്ള കവചമാണ്. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുള്ള കാര്യങ്ങള്‍ ബിജെപി നടപ്പിലാക്കി കാണിക്കുന്നതില്‍ കോണ്‍ഗ്രസ് അസ്വസ്ഥരാകുകയാണെന്നും കര്‍ഷകരെ തെറ്റിധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post