ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉമര്‍ ഖാലിദിന്റെ ഹർജി തള്ളി ഡൽഹി കോടതി. പൊലീസ് റിമാന്‍ഡ് കാലയളവില്‍ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. കേസിലെ വസ്തുതകളും സാഹചര്യവും പരിശോധിക്കുമ്പോള്‍ ആവശ്യം പരിഗണിക്കുന്നതിനുള്ള യാതൊരു യോഗ്യതയും കാണുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് അമിതാബ് റാവത്ത് ഹർജി തള്ളിയത്.
രണ്ട് ദിവസങ്ങളിലായി അര മണിക്കൂര്‍ നേരത്ത് കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു ഉമര്‍ ഖാലിദിന്റെ ഹർജി. കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കുമെന്ന് പൊലീസ് വാക്കാല്‍ സമ്മതിക്കുകയും പിന്നീട് ഇത് റദ്ദാക്കുകയുമായിരുന്നുവെന്നും ഉമര്‍ ഖാലിദിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.
എന്നാല്‍ കസ്റ്റഡിയിലിരിക്കുന്ന പ്രതിക്ക് കുടുംബവുമായി കൂടികാഴ്ച്ച നടത്താന്‍ അനുവദിക്കുന്നതിന് സിആര്‍പിസി വ്യവസ്ഥയില്ലെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. അഭിഭാഷകനുമായുള്ള കൂടികാഴ്ച്ച ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയുടെ സുരക്ഷ സംബന്ധിച്ചും അഭിഭാഷകന്‍ ആശങ്കയറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഉമറിന് സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി സെപ്തംബര്‍ 13 നായിരുന്നു ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ടായിരുന്നു ഡൽഹിയില്‍ കലാപത്തിന് തിരികൊളുത്തിയത്. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു ഉമര്‍ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത്. രാത്രിയോടെയായിരുന്നു അറസ്റ്റ്. കലാപത്തില്‍ കുറ്റാരോപണം നേരിടുന്ന ആംആദ്മി മുന്‍ കൗണ്‍സിലര്‍ താഹ ഹുസൈനുമായും ഉമര്‍ഖാലിദിന് ബന്ധമുണ്ടെന്നാണാരോപണം.
Discussion about this post