ഡൽഹി : സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് പേരിൽ നടന്ന ഡൽഹി കലാപം ആസൂത്രണം ചെയ്യാൻ സസ്പെൻഡ് ചെയ്യപ്പെട്ട ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനും കോൺഗ്രസ് മുൻ കൗൺസിലർ ഇസ്രത്ത് ജഹാനും കൈപ്പറ്റിയത് കോടി രൂപയെന്ന് ഡൽഹി പോലീസ്.കുറ്റപത്രത്തിൽ ഇവരോടൊപ്പം മറ്റു മൂന്നുപേർ കൂടിയുണ്ട്.
2019 ഡിസംബറിലും 2020 ഫെബ്രുവരിയ്ക്കും ഇടയിലാണ് കുറ്റവാളികൾ ഇത്രയും പണം കൈപ്പറ്റിയത്. സ്വയംപ്രഖ്യാപിത ആക്ടിവിസ്റ്റ് കാലിദ് സലഫി, ജാമിയ മിലിയ അലുമിനി അസോസിയേഷൻ പ്രസിഡന്റ് ഷിഫ-ഉർ-റഹ്മാൻ, ജാമിയ മിലിയ വിദ്യാർത്ഥി മീരാൻ ഹൈദർ എന്നിവരാണ് ഡൽഹി പോലീസ് കേസെടുത്തിരിക്കുന്ന മറ്റ് പ്രതികൾ.1.61 കോടി രൂപയിൽ ഒരു കോടി 48 ലക്ഷം രൂപ പണമായി ആണ് പിൻവലിച്ചിരിക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിലാണ് ഗൂഢാലോചനക്കാർ ഈ പണം ചിലവാക്കിയിരിക്കുന്നതെന്നും ഡൽഹി പോലീസ് കണ്ടെത്തി.
ഇസ്രത് ജഹാന്റെ ബാങ്ക് അക്കൗണ്ടിൽ 5.41 ലക്ഷം രൂപ എത്തിയിട്ടുണ്ടെന്നും, ഓൺലൈൻ ട്രാൻസാക്ഷനിലൂടെയും അക്കൗണ്ടിൽ നിക്ഷേപിച്ചതിലൂടെയുമാണ് പണം എത്തിച്ചിരിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയായ സമീർ അബ്ദുൽ സായി എന്നൊരാൾ തന്റെ കോർപ്പറേഷൻ ബാങ്കിൽ നിന്നും നാലു ലക്ഷം രൂപ വേറെയും ഇസ്രത്ത് ജഹാന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. പ്രക്ഷോഭ വേദികളിലാണ് ഈ പണം ചെലവാക്കിയിരിക്കുന്നതെന്ന് ഇസ്രത്ത് ജഹാൻ ഡൽഹി പോലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അതേസമയം, കടകളും വീടുകളും കേന്ദ്രീകരിച്ചുള്ള ആക്രമണത്തിനായി ആളുകളെ കൂട്ടം ചേർക്കാനും പ്രക്ഷോഭത്തിനു വേണ്ടി സംഘങ്ങൾ രൂപീകരിക്കാനുമാണ് താഹിർ ഹുസൈൻ പണം ഉപയോഗിച്ചിരിക്കുന്നതെന്നും ഡൽഹി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
Discussion about this post