കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്.സിക്ക് പണം തരേണ്ടതില്ലെന്ന് ഇ. ശ്രീധരന്. കൊച്ചിയില്‍ ഡി.എം.ആര്.സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യക്ക് പണി പൂര്‍ത്തിയാക്കിയതിനാല്‍ ബാക്കി വന്ന തുക ബാങ്കിലുണ്ടെന്നും അത് ഉപയോഗിക്കാമെന്നും ശ്രീധരന് ചുമതലയേറ്റെടുത്ത ശേഷം മുഖ്യമന്ത്രിയെ അറിയിച്ചു. 17.4 കോടി രൂപയാണ് നിലവില്‍ ബാങ്കില്‍ ഉള്ളതെന്നും ഇത് ചെലവാക്കാമെന്നുമാണ് ഇ. ശ്രീധരന് അറിയിച്ചത്.
ഡി.എം.ആര്.സിയില്‍ നിന്നും കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷനിലേക്ക് പോയ ചീഫ് എന്‍ജിനിയര്‍ കേശവ് ചന്ദ്രനെ ഡെപ്യൂട്ടേഷന് തിരികെ കൊണ്ടു വരാനും നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി എത്രയും വേഗം പണി തുടങ്ങാനും ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എട്ട്-ഒന്‍പത് മാസത്തിനുള്ളില്‍ പാലം തുറന്ന് പ്രവര്‍ത്തിക്കാനാകുമെന്നും ശ്രീധരന് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാന്‍ സുപ്രിംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആര്.എസ് നരിമാന് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹര്‍ജി ആറ് മാസത്തിനകം തീര്‍പ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച് പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുമായിരുന്നും സുപ്രിംകോടതി ഉത്തരവിട്ടു.
Discussion about this post