ഡൽഹി: നിലവാരം കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കർശന നിയന്ത്രണങ്ങളുമായി ഇന്ത്യ. ഇന്ത്യൻ തുറമുഖങ്ങളിൽ ക്ലിയറൻസ് കാത്ത് കെട്ടിക്കിടക്കുന്നത് 20,000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങളെന്ന് റിപ്പോർട്ട്. ഇലക്ട്രോണിക്സ്, – ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഗിഫ്റ്റുകൾ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിവയാണ് ഇവയിൽ ഭൂരിഭാഗവും.
2019 നവംബർ- ഡിസംബർ മാസങ്ങളിൽ ഓർഡർ നൽകിയ ഉത്പന്നങ്ങൾ മുതലുള്ളവയാണ് ക്ലിയറൻസ് കാത്ത് കിടക്കുന്നത്. കൂടാതെ കഴിഞ്ഞ മാർച്ചിനു ശേഷം വ്യാപാരികൾ പുതിയ ഓർഡർ നൽകുന്നത് ഗണ്യമായി കുറച്ചിരിക്കുകയാണ്.
ചൈനയിൽനിന്ന് വിലകുറഞ്ഞ ഇലക്ട്രോണിക്സ് – ഇലക്ട്രിക് ഉത്പന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ഗിഫ്റ്റുകൾ, കളിപ്പാട്ടങ്ങൾ എന്നിവയുടെ ഇറക്കുമതി പടിപടിയായി കുറച്ചു കൊണ്ടുവരാനാണ് ഇന്ത്യയുടെ തീരുമാനം. കൂടാതെ ഇത്തരം ഉപകരണങ്ങളുടെ തദ്ദേശീയമായ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ‘മേക്ക് ഇൻ ഇന്ത്യ‘, ‘ആത്മനിർഭർ ഭാരത്‘ തുടങ്ങിയവയുടെ ഭാഗമായി ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ഏപ്രിൽ- ഓഗസ്റ്റ് കാലയളവിൽ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി 2,158 കോടി ഡോളറിന്റേതായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.63 ശതമാനം കുറവാണിത്.
കൂടാതെ വിയറ്റ്നാം, തയ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഇറക്കുമതിയിൽ കരാറുണ്ടാക്കാനുള്ള ചർച്ചകൾ സജീവമാണ്. 2017 – 18 ൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 16.4 ശതമാനമായിരുന്നു ചൈനയുടെ വിഹിതം. 2018 – 19 കാലത്ത് ഇത് 13.69 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് ചൈനയുടെ കയറ്റുമതി മേഖലക്ക് കനത്ത തിരിച്ചടിയാണ്.
Discussion about this post