ഡൽഹി: ഏഴ് ഇന്ത്യാക്കാരെ ലിബിയയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി.ലിബിയയിൽ ജോലിക്കുപോയ ഇന്ത്യാക്കാരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്.ഇന്ത്യക്കാരെ വിട്ടുനൽകാൻ ഭീകരർ മോചനദ്രവ്യം ആവശ്യപ്പെട്ടതായാണ് വിവരം. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാർ ഉത്തർപ്രദേശിലെ കുശിനഗർ, ഡിയോറിയ, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് സ്വദേശി ഡൽഹി പോലീസിന് ഓൺലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മഹാരാജഗഞ്ചിലെ കോതി ഭാർ പോലീസ് സ്റ്റേഷന് കീഴിലുള്ള ബൈജ്‌നാഥ് പുർ ഗ്രാമത്തിലെ താമസക്കാരനായ ലല്ലൻ പ്രസാദ് ആണ് പരാതി നൽകിയത്. ലിബിയയിൽ ജോലി ചെയ്യുന്ന ബന്ധുവിന്റെ സഹോദരനെ ഭീകരർ തട്ടിക്കൊണ്ടുപോയതായി പരാതിയിൽ പറയുന്നു.
ഭീകരർ തട്ടിക്കൊണ്ടുപോയ യുവാവ് കുശിനഗർ നിവാസിയാണ്. ബന്ധു മുന്ന ചൗഹാനെ കൂടാതെ മറ്റ് ആറ് ഇന്ത്യക്കാരെയും തട്ടിക്കൊണ്ടുപോയതായും അദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നു. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ കമ്പനിയിൽ നിന്ന് ഇരുപതിനായിരം ഡോളർ മോചനദ്രവ്യം തീവ്രവാദികൾ ആവശ്യപ്പെടുന്നതായി മാധ്യമ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.
ഡൽഹി ആസ്ഥാനമായുള്ള എൻഡി എന്റർപ്രൈസസ് ട്രാവൽ ഏജൻസി വഴി വെൽഡിംഗ് തൊഴിലാളിയായാണ് മുന്ന ചൗഹാൻ 2019 സെപ്റ്റംബറിൽ ലിബിയയിലേക്ക് പോയത്. 2020 സെപ്റ്റംബർ 13 ന് അദ്ദേഹത്തിന്റെ വിസാ കാലാവധി കഴിഞ്ഞിരുന്നു. എന്നാൽ നാട്ടിലേക്കു മടങ്ങാൻ തയ്യാറെടുക്കുന്നതിന് തൊട്ടുമുൻപാണ് മുന്നയടക്കമുള്ള ഏഴ് ഇന്ത്യാക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയത്.
കുശിനഗർ സ്വദേശിയെ ലിബിയയിൽ തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചതായി കുശിനഗർ പോലീസ് സൂപ്രണ്ട് വിനോദ് സിംഗ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ യുവാവിന്റെ കുടുംബവുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Discussion about this post