ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ. സ്പെഷ്യൽ ഫെസ്റ്റിവൽ അഡ്വാൻസ് സ്കീമിന് കീഴിൽ 10,000 രൂപ പലിശ രഹിത അഡ്വാൻസായി ജീവനക്കാർക്ക് നൽകും. ഇത് 10 തവണകളായി തിരികെ നൽകിയാൽ മതിയാകും.
മൂലധനച്ചെലവിനായി പലിശ രഹിതമായി സംസ്ഥാനങ്ങൾക്ക് 12,000 കോടി രൂപയുടെ 50 വർഷത്തെ വായ്പ വാഗ്ദാനവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. എട്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് 200 കോടി വീതം നൽകും. 450 കോടി വീതം ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ലഭിക്കും. ശേഷിക്കുന്ന സംസ്ഥാനങ്ങൾക്ക് 7,500 കോടിയുടെ ധനസഹായവും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
റോഡുകൾ, പ്രതിരോധ മേഖല, ജലവിതരണം, നഗരവികസനം എന്നിവയ്ക്കായി ബജറ്റിൽ നീക്കിവെച്ച 4.13 ലക്ഷം കോടിക്ക് പുറമേ 25,000 കോടി രൂപ കൂടി സർക്കാർ അധികമായി നൽകും.
സർക്കാർ ജീവനക്കാരുടെ ചെലവഴിക്കൽ പ്രോത്സാഹിപ്പിക്കാനും വിപണി ആവശ്യകത വർദ്ധിപ്പിക്കാനുമായി കേന്ദ്ര സർക്കാർ എൽ ടി സി ക്യാഷ് വൗച്ചറുകൾ അവതരിപ്പിച്ചു. യാത്രകൾക്ക് ലീവ് ട്രാവൽ കൺസെഷൻ ലഭിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് യാത്ര ചെയ്യാതെ തന്നെ പ്രസ്തുത തുകയ്ക്ക് തുല്യമായ പണം ലഭിക്കും. അവർക്ക് ഇഷ്ടമുള്ള വാങ്ങലുകൾ നടത്താൻ ഈ അലവൻസ് ഉപയോഗിക്കാം. 12 ശതമാനം ജിഎസ്ടിയോ അതിൽ കൂടുതലോ ആകർഷിക്കുന്ന സാധനങ്ങൾ വാങ്ങുന്നതിന് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
എൽടിസി എൻകാഷ് പേമെന്റ് നികുതി രഹിതമായിരിക്കും. ഉപഭോക്തൃ ചെലവുകളും മൂലധനച്ചെലവും വർദ്ധിപ്പിക്കുന്നതിനായി ഇന്ന് പ്രഖ്യാപിച്ച നടപടികളിലൂടെ 2021 മാർച്ച് 31നകം 73,000 കോടി രൂപയുടെ ഇടപാടുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post