ഡൽഹി : കേരള കോൺഗ്രസ് (എം) മുന്നണി വിട്ട് എൽഡിഎഫിലേക്ക് പോയതിന്റെ പ്രത്യാഘാതങ്ങൾ സ്വയം നേരിട്ടു കൊള്ളുവാൻ കോൺഗ്രസ് സംസ്ഥാന ഘടകത്തിനോട് ഹൈക്കമാൻഡ്.
വിഷയത്തിൽ ദേശീയ നേതൃത്വം ഇടപെടില്ലെന്നും, ജോസ്.കെ.മാണിയും കൂട്ടരും യുഡിഎഫ് വിട്ടതിന്റെ ഗുണദോഷങ്ങൾ പരിശോധിക്കേണ്ടതും തുടർനടപടികൾ സ്വീകരിക്കേണ്ടതും സംസ്ഥാന ഘടകമാണെന്നും ഹൈക്കമാൻഡ് നിർദേശിച്ചു. ഇതോടൊപ്പം തന്നെ, കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് 2018-ൽ ജോസ്.കെ.മാണിയ്ക്ക് നൽകിയതിൽ സംസ്ഥാന ഘടകത്തിന്റെ ജാഗ്രതക്കുറവിനെ ഹൈക്കമാൻഡ് വിമർശിച്ചു. ഇക്കാര്യത്തിൽ സമ്മർദം ചെലുത്തിയത് സംസ്ഥാന ഘടകമാണെന്നും ഹൈക്കമാൻഡ് വിലയിരുത്തി.
ജോസ്.കെ.മാണിയ്ക്ക് സീറ്റ് നൽകിയാൽ യുഡിഎഫ് ശക്തിപ്പെടും എന്നായിരുന്നു പ്രസിഡണ്ട് രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും എം.എം ഹസ്സനും അടക്കമുള്ളവർ എടുത്ത നിലപാട്. അന്ന് ചർച്ചകളുടെ ഇടനിലക്കാരനായ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും അതിനെ ശരിവെച്ചിരുന്നു. സംസ്ഥാന ഘടകത്തെ വിശ്വസിച്ചാണ് ജോസ്.കെ.മാണിയ്ക്ക് സീറ്റ് നൽകിയത്. എന്നാലിപ്പോൾ, മാണി രാജി വയ്ക്കുന്നതോടെ രാജ്യസഭയിൽ യുപിഎയുടെ അംഗബലം കുറയുന്നത് തിരിച്ചടിയാണെന്ന് ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടി.
Discussion about this post