ഡൽഹി : ഭർത്താവിനോടൊപ്പം മുൻപ് താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യക്ക് താമസ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി. ഈ വീട്ടിൽ ഭർത്താവിന് ഉടമസ്ഥാവകാശം വേണമെന്ന് നിർബന്ധമില്ല.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടു നടന്ന ഒരു കേസിലാണ് സുപ്രീംകോടതി സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. ഇപ്പോൾ നിലവിലുള്ള സുപ്രീം കോടതിയുടെ തന്നെ 2006-ലെ വിധിയെ മറികടന്നാണ് ഈ വിധി പ്രഖ്യാപനം. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഈ വിധി പ്രഖ്യാപനം. ഗാർഹിക പീഡന നിരോധന നിയമത്തിലെ രണ്ട്(എസ്) വകുപ്പു പ്രകാരം താമസം പങ്കിടുന്ന വീട് എന്ന നിർവചനമാണ് സുപ്രീംകോടതി വ്യാഖ്യാനിച്ചത്. ഭർത്താവിന് ഉടമസ്ഥാവകാശമുള്ളതോ വാടകക്കെടുത്തതോ കൂട്ടുകുടുംബ സ്വത്തോ ആയ വീട്ടിൽ മാത്രമാണ് നിലവിലെ വിധിപ്രകാരം ഭാര്യക്ക് താമസാവകാശമുണ്ടായിരുന്നത്.
എന്നാൽ, മകന്റെ ഭാര്യയ്ക്കെതിരെ ഡൽഹിയിലെ സതീഷ് ചന്ദ്ര അഹൂജ എന്നയാൾ നൽകിയ പരാതിയിലാണ് സുപ്രീം കോടതി ഇങ്ങനെ വിധി പുറപ്പെടുവിച്ചത്. വീടിന്റെ മുകളിലെ നിലയിലാണ് അഹൂജയുടെ മൂത്തമകനും ഭാര്യയും താമസിച്ചിരുന്നത്. മാനസികമായി അകന്ന ഇരുവരും ഇതിനിടെ വിവാഹമോചനക്കേസ് ഫയൽ ചെയ്തതോടെ മകന്റെ ഭാര്യ താമസം ഒഴിയണമെന്ന് അഹൂജ ആവശ്യപ്പെടുകയായിരുന്നു.
Discussion about this post