ഡൽഹി: ശത്രുക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. സൂപ്പർസോണിക് ക്രൂസ് മിസൈൽ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഡിആർഡിഓ അറിയിച്ചു.
അറബിക്കടലിലെ ഐ എൻ എസ് ചെന്നൈ കപ്പലിൽ നിന്നാണ് ബ്രഹ്മോസ് പരീക്ഷണ വിക്ഷേപണം നടത്തിയത്. അങ്ങേയറ്റം സങ്കീർണ്ണമായ പ്രവർത്തനങ്ങൾക്കൊടുവിൽ മിസൈൽ സമ്പൂർണ്ണമായ കൃത്യതയോടെ ലക്ഷ്യം ഭേദിച്ചതായി ഡിആർഡിഓ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈൽ യുദ്ധക്കപ്പലുകളുടെ സുരക്ഷയും കാര്യക്ഷമതയും സ്വതന്ത്രമാക്കും. അതിവിദൂര നാവിക ലക്ഷ്യങ്ങളെ അതിവേഗത്തിൽ ഭേദിക്കാൻ കഴിയുന്ന ബ്രഹ്മോസ് മിസൈൽ ഇന്ത്യൻ നാവികസേനയുടെ മാരക പ്രഹരശേഷി ഇരട്ടിയാക്കുന്നതാണ്. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത നിർമ്മിതിയായ ബ്രഹ്മോസ് അതിന്റെ പ്രഹരശേഷി കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയമാക്കിയ ഡിആർഡിഓക്കും ഇന്ത്യൻ നാവിക സേനക്കും അഭിനന്ദനം അറിയിക്കുന്നതായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ബ്രഹ്മോസിന്റെ വിജയകരമായ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും നാവിക സേനക്കും അഭിനന്ദനം അറിയിക്കുന്നതായി ഡിആർഡിഓ ചെയർമാൻ ഡോ. സതീഷ് റെഡ്ഡി വ്യക്തമാക്കി. ഇന്ത്യൻ സായുധ സേനയുടെ ശക്തി പല പ്രകാരത്തിൽ വർദ്ധിപ്പിക്കാൻ ബ്രഹ്മോസിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post