പൊഖ്റാന്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക് വേധ നാഗ് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു. പുലര്‍ച്ചെ 6.45ന് രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയിലെ ഫയറിങ് റേഞ്ചില്‍ നിന്നാണ് പോര്‍മുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം നടത്തിയതെന്ന് ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) അറിയിച്ചു.
നേരത്തെ, പൊഖ്റാനില്‍ നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയമായിരുന്നു. പോര്‍മുന ഘടിപ്പിച്ചുള്ള പരീക്ഷണവും വിജയകരമായതില്‍ വൈകാതെ മിസൈലുകള്‍ സൈന്യത്തിന് കൈമാറും. തുടര്‍ന്ന് ഇവ അത്യാധുനിക മിസൈല്‍ വാഹിനികളില്‍ ഘടിപ്പിക്കും. അക്സായ് ചിൻ മേഖലയിൽ പട്രോളിംഗ് നടത്തുന്ന കരസേനയുടെ ഹെലികോപ്റ്ററുകളിലും നാഗ് ഘടിപ്പിക്കും
പൂര്‍ണമായും തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയില്‍പെട്ട അത്യാധുനിക ടാങ്ക് വേധ മിസൈലാണ് നാഗ്. ഇസ്രായേൽ നിർമ്മിതമായ സ്പൈക്ക് ടാങ്ക് വേധ മിസൈലുകൾ നിലവിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക്, ഇനി അത്തരം മിസൈലുകൾ ഇറക്കുമതി ചെയ്യേണ്ടി വരില്ല. ഇത്തരം 200 മിസൈലുകൾ കൂടി ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയിരുന്നു. നാലു കിലോമീറ്ററാണ് ഇസ്രായേൽ നിർമ്മിത മിസൈലുകളുടെ പ്രഹര പരിധി. എന്നാൽ, ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേ പോലെ കൃത്യതയോടെ ആക്രമിച്ച് തകര്‍ക്കാനുള്ള ശേഷിയുള്ള നാഗ്, 4-7 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ഭൂമിയില്‍ നിന്നും ആകാശത്ത് നിന്നും തൊടുക്കാനും സാധിക്കും.
ടാങ്കുകള്‍ ആക്രമിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള ഇത്തരം മിസൈലുകള്‍ കൈവശമുള്ളത് ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ്. 524 കോടി രൂപ ചെലവിട്ടാണ് നാഗ് മിസൈലുകള്‍ വികസിപ്പിച്ചത്.
Discussion about this post