കശ്മീർ: കുടുംബാംഗങ്ങൾ എൻകൗണ്ടർ സൈറ്റിലെത്തിയതിനെ തുടർന്ന് ജമ്മുകശ്മീരിൽ രണ്ടു ഭീകരർ കീഴടങ്ങി. ജമ്മുകശ്മീരിലെ ബരാമുള്ള ജില്ലയിലായിരുന്നു സംഭവം. സോപോർ ടൗണിലെ തുജ്ജർ ഭാഗത്തു വെച്ച് പുതിയതായി റിക്രൂട്ട് ചെയ്യപ്പെട്ട ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വളയുകയായിരുന്നുവെന്നും ഇവരുടെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തിയതിനെ തുടർന്ന് ഭീകരർ കീഴടങ്ങിയെന്നും കശ്മീർ ഐജിപി വിജയ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ജമ്മുകശ്മീർ പോലീസും ഇന്ത്യൻ സൈന്യവും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിൽ അൽ-ബദർ ഭീകരസംഘടനയിലെ അംഗങ്ങളായ ആബിദ്, മെഹ്‌റാജ് എന്നിവരാണ് കീഴടങ്ങിയത്. ഒക്ടോബർ 16 നും ഇതിനു മുമ്പ് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബർ 13 ന് കാണാതായ ചഡൂരയിലെ ജഹാംഗീർ അഹമ്മദ് ബട്ടിനെ ഒക്ടോബർ 16 ന് ജമ്മുകശ്മീർ പോലീസും ഇന്ത്യൻ സൈന്യവും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞു. ശേഷം, കീഴടങ്ങുന്നതാണ് ഉചിതമെന്ന് സൈന്യം ഇയാളെ ബോധ്യപ്പെടുത്തിയതിനെ തുടർന്ന് ജഹാംഗീർ അഹമ്മദ് ബട്ട് കീഴടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലും ഭീകരനെ കീഴടങ്ങാൻ പ്രേരിപ്പിച്ച പ്രധാന ഘടകം ഇയാളുടെ പിതാവ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നതാണ്.
Discussion about this post