ന്യൂഡൽഹി : അറബിക്കടലിൽ നാവികാഭ്യാസത്തിനിടെ ചെറുയുദ്ധക്കപ്പലിൽ നിന്നു തൊടുത്ത മിസൈൽ കൃത്യമായി മറ്റൊരു കപ്പൽ മുക്കിക്കളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ നാവികസേന. ഐ.എൻ.എസ് പ്രബൽ എന്ന ചെറിയ യുദ്ധക്കപ്പലിൽ നിന്നും മിസൈൽ തൊടുത്ത് തകർത്തു കളഞ്ഞത് ഡീകമ്മീഷൻ ചെയ്ത മറ്റൊരു ചെറിയ യുദ്ധക്കപ്പലാണ്.
വളരെ കൃത്യമായി പരമാവധി ദൂരപരിധിയിൽ ലക്ഷ്യം ഭേദിക്കാൻ കഴിഞ്ഞതായി നാവികസേന അറിയിച്ചിട്ടുണ്ട്. ഐ.എൻ.എസ് പ്രബലിൽ സജ്ജമാക്കിയിട്ടുള്ളത് 16 റഷ്യൻ നിർമ്മിത കെഎച്ച് -35 ‘ഉറാൻ’ കപ്പൽ വേധ മിസൈലുകളാണ്. ഈ മിസൈലുകൾക്ക് 130 കിലോമീറ്റർ വരെ പ്രഹരപരിധിയുണ്ട്. അതേസമയം, നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്ന പടക്കപ്പലുകളുടെ യുദ്ധ ശേഷിയും മറ്റും വ്യാഴാഴ്ച നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ് വിലയിരുത്തി.
നാവിക അഭ്യാസത്തിൽ ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് ചെന്നൈ തുടങ്ങിയ പോർകപ്പലുകളും പങ്കെടുത്തിരുന്നു. ഐഎൻഎസ് ചെന്നൈയിൽ നിന്നും ബ്രഹ്‌മോസ് മിസൈൽ പരീക്ഷണം നടത്തി. ഇന്നലെ, വിശാഖപട്ടണത്ത് ശത്രുസേനയുടെ മുങ്ങിക്കപ്പൽവേധ ഐ.എൻ.എസ് കവരത്തി യുദ്ധകപ്പൽ കമ്മീഷൻ ചെയ്തിരുന്നു.
Discussion about this post