സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (CCI) സമീപിച്ചു. ഹർജി സി.സി.ഐ ഫയലിൽ സ്വീകരിച്ചതോടെ പദ്ധതിയുടെ നിയമപരമായ സാധുത സംബന്ധിച്ച് വൻ നിയമപോരാട്ടത്തിനാണ് വഴിതുറന്നിരിക്കുന്നത്. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് പരാതിയുമായി സി.സി.ഐയെ സമീപിച്ചത്.
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് പൊതുഗതാഗത മേഖലയിലെ ആരോഗ്യകരമായ മത്സരത്തെ പൂർണ്ണമായും ഇല്ലാതാക്കിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. യാത്ര സൗജന്യമായതിനാൽ സ്ത്രീ യാത്രക്കാർ കൂട്ടത്തോടെ സ്വകാര്യ ബസുകളിൽ നിന്ന് കെ.എസ്.ആർ.ടി.സിയിലേക്ക് മാറി. ഇത് സ്വകാര്യ ബസുകളുടെ പ്രതിദിന കലക്ഷനിൽ 1,000 രൂപ മുതൽ 4,000 രൂപ വരെ വൻ ഇടിവുണ്ടാക്കുകയും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്തു.
കടുത്ത സാമ്പത്തിക നഷ്ടം മൂലം സംസ്ഥാനത്ത് ഇതിനകം 750-ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചതായും ഇനിയും നിരവധി ബസുകൾ പൂട്ടലിന്റെ വക്കിലാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സർവീസുകൾ മുടങ്ങുന്നത് ആയിരക്കണക്കിന് സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്നതിലേക്ക് നയിക്കുമെന്നും പൊതുമേഖലാ സ്ഥാപനത്തിന് മാത്രം ഇത്തരത്തിൽ ഏകപക്ഷീയ ആനുകൂല്യം നൽകുന്നത് വിപണിയിലെ തുല്യാവസരങ്ങൾ നിഷേധിക്കലാണെന്നും പരാതിക്കാരൻ വാദിക്കുന്നു. പൊതുഗതാഗത രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ കേസിൽ കോംപറ്റീഷൻ കമ്മിഷന്റെ തുടർന്നുള്ള നടപടികൾ നിർണ്ണായകമാകും.












