ജീൻസ് ധരിക്കുന്ന സ്ത്രീകൾക്ക് ആൺകുട്ടികളെ വഴിതെറ്റിക്കാൻ കഴിയുമെന്ന നിരീക്ഷണം അങ്ങേയറ്റം ആശങ്കാജനകവും അംഗീകരിക്കാനാവാത്തതുമായ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി. 2013-ലെ ലൈംഗികാതിക്രമ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് ചന്ദ്രശേഖരൻ സുധയുടെ ബെഞ്ചിന്റെ ശക്തമായ പരാമർശങ്ങൾ. പെൺകുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രധാരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിലല്ല, മറിച്ച് വീടിനകത്തായാലും പുറത്തായാലും സ്വന്തം പെരുമാറ്റം നിയന്ത്രിക്കാനും വ്യക്തികളുടെ അതിരുകൾ മാനിക്കാനും മാന്യമായി പെരുമാറാനും ആൺകുട്ടികളെ മാതാപിതാക്കളും സമൂഹവുമാണ് പഠിപ്പിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2013 ജൂലൈയിൽ 17 വയസ്സുള്ള പെൺകുട്ടിയെ നിരന്തരം പിന്തുടരുകയും ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്ത കേസിലാണ് വിചാരണക്കോടതി വിധി തിരുത്തി ഹൈക്കോടതി ഉത്തരവിറക്കിയത്. വിചാരണ വേളയിൽ പരാമർശക്കാരി ജീൻസും ടോപ്പും ധരിച്ചിരുന്നോ എന്നും പാശ്ചാത്യ വസ്ത്രധാരണ രീതികളെക്കുറിച്ചും ഉയർന്ന ചോദ്യങ്ങൾ ഇരയെ നാണംകെടുത്താനും അപമാനിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ ഉപദേശം നൽകാൻ പ്രതിക്കോ കോടതിയിലെ അഭിഭാഷകർക്കോ അവകാശമില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീക്ക് പോലും സ്വകാര്യതയ്ക്കും സ്വന്തം ശരീരത്തിൽ അതിക്രമം ഉണ്ടാകാതിരിക്കാനും ഭരണഘടനാപരമായ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സുധ, വിചാരണയിൽ ഇരകളെ അപമാനിക്കുന്ന തരം ചോദ്യങ്ങൾ ഉയർന്നാൽ ജഡ്ജിമാർ നിശബ്ദരായി നോക്കിനിൽക്കരുതെന്നും മുന്നറിയിപ്പ് നൽകി. കേസിൽ ഐ.പി.സി സെക്ഷൻ 354A പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, എന്നാൽ പരാതിക്കാരിയുടെ പ്രായം തെളിയിക്കുന്ന രേഖകളിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചതിനാൽ പോക്സോ കുറ്റങ്ങൾ ഒഴിവാക്കി വിധി പ്രസ്താവിച്ചു.












