ശ്രീനഗർ : ജമ്മുകശ്മീരിലെ പുതിയ ഭൂനിയമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് ശ്രീനഗറിലെ പി.ഡി.പി ഓഫീസ് അടച്ച് സീൽ ചെയ്ത് ജമ്മുകശ്മീർ ഭരണകൂടം. മാത്രമല്ല, ചില പി.ഡി.പി നേതാക്കളെയും പാർട്ടി അനുഭാവികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒക്ടോബർ 27-നാണ് ജമ്മു കശ്മീരിൽ പുതിയ ഭൂനിയമത്തെ സംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിക്കുന്നത്. പുതിയ വിജ്ഞാപന പ്രകാരം ജമ്മു കശ്മീർ നിവാസികൾക്കു മാത്രമല്ല ഏത് ഇന്ത്യക്കാരനും ജമ്മുകശ്മീരിൽ സ്ഥലം വാങ്ങാൻ സാധിക്കും. പ്രതിഷേധം സമാധാനപരമായ രീതിയിലായിരുന്നുവെന്നാണ് പീപ്പിൾസ് ഡെമോക്രറ്റിക്ക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹ്ബൂബ മുഫ്തിയുടെ വാദം.
എന്നാൽ, പ്രതിഷേധം കേന്ദ്രഭരണ പ്രദേശത്തെ ക്രമസമാധാനനില തകരാൻ കാരണമാവുമെന്ന സൂചന ലഭിച്ചതോടെയാണ് ജമ്മു കശ്മീർ ഭരണകൂടം പാർട്ടി ഓഫീസ് പൂട്ടി സീൽ ചെയ്യുകയും പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. നിക്ഷേപകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് ജമ്മു കശ്മീരിലെ പുതിയ ഭൂനിയമത്തെ സംബന്ധിച്ച വിജ്ഞാപനം.
Discussion about this post