ബംഗളൂരു: എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിന് ചോദ്യം ചെയ്യാൻ നൽകിയ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ, ബിനീഷ് കോടിയേരിയെ അധികൃതർ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ സമയം ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച നാലു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കാലാവധി, ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് അവസാനിക്കും.
ലഹരിമരുന്നു കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് എൻഫോഴ്സ്മെന്റ് ചോദിച്ചത്. എന്നാൽ, ബിനീഷ് ചോദ്യങ്ങളോട് സഹകരിക്കാൻ തയ്യാറായിരുന്നില്ല. അനൂപിന്റെ ലഹരിമരുന്ന് ബന്ധങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ബിനീഷ്, ഹോട്ടൽ തുടങ്ങാൻ സഹായിച്ചുവെന്ന് മാത്രമാണ് വെളിപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ ചോദ്യം ചെയ്യാൻ ആരംഭിച്ചെങ്കിലും ബിനീഷിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈകുന്നേരം നാലുമണിക്ക് നിർത്തുകയായിരുന്നു.
ഇന്ന് രാവിലെ ചോദ്യം ചെയ്തതിനു ശേഷമാണ് ബംഗളൂരു സെഷൻസ് കോടതിയിൽ ബിനീഷിനെ ഹാജരാക്കുക. ബിനീഷിനെ ജാമ്യപേക്ഷ അഭിഭാഷകൻ കോടതിക്ക് മുമ്പാകെ സമർപ്പിക്കും. കസ്റ്റഡി നീട്ടിക്കിട്ടാൻ എൻഫോഴ്സ്മെന്റ് വകുപ്പ് ആവശ്യപ്പെട്ടില്ലെങ്കിൽ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലാക്കും.
Discussion about this post