ന്യൂഡൽഹി: കർത്താർപൂർ ഗുരുദ്വാരയുടെ നിയന്ത്രണമേറ്റെടുത്ത പാകിസ്ഥാന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. പാക്ക് നടപടി തികച്ചും ഏകപക്ഷീയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ദർബാർ സാഹിബ്, കർത്താർപുർ സാഹിബ് ഗുരുദ്വാരകളുടെ നിയന്ത്രണം, പാകിസ്ഥാൻ ന്യൂനപക്ഷ മന്ത്രാലയം ഏർപ്പെടുത്തിയ എക്കണോമിക് കോർഡിനേഷൻ കമ്മിറ്റി ഓഫ് ക്യാബിനറ്റ് ഏറ്റെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഇന്ത്യ. പാകിസ്ഥാൻ ന്യൂനപക്ഷ മതങ്ങളോടുള്ള യഥാർത്ഥ സമീപനമാണ് ഇതിലൂടെ തുറന്നു കാട്ടപ്പെടുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഭക്തർക്ക് ഗുരുദ്വാരയിൽ കർസേവ ചെയ്യാനുള്ള അവസരം ഇതിലൂടെ നിഷേധിക്കപ്പെട്ടു. ഇന്ത്യയിലുള്ള സിഖ് മതസ്ഥരെ പാകിസ്ഥാനിലെ തീരുമാനം വേദനിപ്പിച്ചെന്ന് ഇന്ത്യ വ്യക്തമാക്കി.
പാക് അധീന പഞ്ചാബ് പ്രവിശ്യയിലുള്ള കർത്താർപൂർ ഗുരുദ്വാര, ഇന്ത്യയിലേയും പാകിസ്ഥാനിലെയും സിഖ് മതസ്ഥരുടെ പ്രധാനപ്പെട്ട ആരാധനാലയമാണ്. ഇന്ത്യൻ പൗരന്മാരായ സിഖ് മതസ്ഥർക്ക് അവിടെ സന്ദർശിക്കാൻ വേണ്ടി ഇരുരാജ്യങ്ങളും സംയുക്തമായി പണികഴിപ്പിച്ചതാണ് കർത്താർപൂർ ഇടനാഴി. നാല് കിലോമീറ്റർ നീളമുള്ള ഇടനാഴി, ഇന്ത്യയിലെ ഗുരുദാസ്പൂരിനേയും, പാകിസ്ഥാനിലെ കർത്താർപൂർ സാഹിബ് ഗുരുദ്വാരയേയും ബന്ധിപ്പിക്കുന്നു. 2019-ൽ പണി പൂർത്തിയാക്കിയ ഇടനാഴിയുടെ ഒന്നാം വാർഷികം, നവംബർ ഒമ്പതിന് ആഘോഷിക്കാൻ ഇരിക്കവേയാണ് പാക് സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം.
Discussion about this post