പത്തനംതിട്ട: ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ സംസ്ഥാന വ്യാപകമായി ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കിൽപ്പെടാത്ത അരക്കോടിയിലധികം രൂപ പിടിച്ചെടുത്തു.
തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിൻ്റെ ഡിക്കിയിൽ നിന്നാണ് 57 ലക്ഷം രൂപ പിടിച്ചെടുത്തത്. രാവിലെ ആറര മുതലായിരുന്നു പരിശോധന. സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും അദായ നികുതി വകുപ്പ് പരിശോധന നടത്തി.
പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക ഇടപാടിന്റേതുൾപ്പെടെ വിവിധ രേഖകൾ കണ്ടെത്തി. വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതിൽ സ്ഥാപനം സമർപ്പിച്ച കണക്കുകളിൽ വൈരുദ്ധ്യം കണ്ടെത്തി. സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരിൽ ഒരാളുടെ ബാങ്ക് അക്കൗണ്ടുകൾ കുറച്ചു ദിവസം മുമ്പ് മരവിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരിശോധന നടന്നത്. വിവിധ ജില്ലകളിലുള്ള ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ 40 സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.
Discussion about this post