ലക്‌നൗ : ഒളിവിൽ പോയിരിക്കുന്ന സിഎഎ വിരുദ്ധ പ്രതിഷേധകരെ സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 14 പേരെയാണ് ഉത്തർപ്രദേശ് സർക്കാർ ഒളിവിൽ പോയവരായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവരെ സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്കായിരിക്കും സർക്കാർ ക്യാഷ് റിവാർഡുകൾ നൽകുക.
ഈ 14 പേരിൽ 8 പേരെ ഉത്തർപ്രദേശ് ഭരണകൂടം ഗ്യാങ്സ്റ്റർ ആക്റ്റിനു കീഴിൽ വാണ്ടഡ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്രകാരം, ഇവരുടെ വീടിനു പുറത്ത് നോട്ടീസ് പതിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ. പ്രതിഷേധങ്ങളിലൂടെ രണ്ടു മതവിശ്വാസികൾക്കിടയിൽ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധകർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഒളിവിൽ പോയവരിൽ ഷിയ ക്ലെറിക് മൗലാനാ സൈഫ് അബ്ബാസും ഉൾപ്പെടുന്നുണ്ട്.
ലക്നൗവിലെ സിഎഎ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായിരുന്നു. ലക്നൗവിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല്പത്തിലുമധികം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരിൽ സാമൂഹ്യ പ്രവർത്തകരും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. സംസ്ഥാനത്തെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
Discussion about this post