ജമ്മു കാശ്മീരിൽ അടുത്തകാലത്തായി നടന്ന ടാർഗെറ്റഡ് കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ലഷ്കറെ തൊയ്ബ (LeT) മുതിർന്ന കമാൻഡർ മുഹമ്മദ് ലതീഫ് ഭട്ടിനായി അതിശക്തമായ തിരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന. ഇയാളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് കേന്ദ്ര സുരക്ഷാ ഏജൻസികൾ 15 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ലതീഫ് ഭട്ടിന്റെ ചിത്രം പതിപ്പിച്ച ‘മോസ്റ്റ് വാണ്ടഡ്’ പോസ്റ്ററുകൾ ശ്രീനഗറിലെ പ്രസ് എൻക്ലേവ് ഉൾപ്പെടെ താഴ്‌വരയിലെ പ്രധാന കേന്ദ്രങ്ങളിൽ വ്യാപകമായി പതിപ്പിച്ചിട്ടുണ്ട്.
ഒരു പോലീസ് ഉദ്യോഗസ്ഥൻ, രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരുടെ ജീവനെടുത്ത സമീപകാല ഭീകരാക്രമണങ്ങളുടെ പ്രധാന സൂത്രധാരൻ ലതീഫ് ഭട്ടാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജൂലൈ 31-ന് കുൽഗാം ജില്ലയിൽ വെച്ച് ചത്തീസ്ഗഢ് സ്വദേശികളായ രണ്ട് നിർമ്മാണ തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ദീപക് എന്ന തൊഴിലാളി സംഭവസ്ഥലത്തും ഭൂപേന്ദർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഇതിന് തൊട്ടുമുമ്പ് അനന്ത്നാഗിൽ ഒരു പോലീസ് ഹെഡ് കോൺസ്റ്റബിളിനെയും ഭീകരർ വെടിവെച്ചു കൊന്നിരുന്നു. ഈ ആക്രമണങ്ങൾക്കെല്ലാം ലഷ്കറുമായി ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF) എന്ന ഭീകര സംഘടന ഉപയോഗിക്കുന്ന ചെറിയ കാലിബർ പിസ്റ്റളുകളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുൻപ് ഷോപ്പിയാനിൽ സുരക്ഷാ സേനയുമായി നടന്ന അഞ്ച് ദിവസം നീണ്ട രൂക്ഷമായ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട ലഷ്കർ ഭീകരനാണ് ലതീഫ് ഭട്ട്. അന്ന് പ്രമുഖ കമാൻഡർ സാക്കിർ ഗനായി കൊല്ലപ്പെട്ടെങ്കിലും ലതീഫ് തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. അതിർത്തിക്ക് അപ്പുറത്തുള്ള ഭീകര നേതാക്കളുടെ നിർദ്ദേശപ്രകാരം തെക്കൻ കാശ്മീരിലെ സ്ലീപ്പർ സെല്ലുകളെ ഏകോപിപ്പിച്ച് വകവരുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത് ഇയാളാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും കാശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനും ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെ പ്രധാനിയെ കണ്ടെത്താൻ താഴ്‌വരയിൽ സേന തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.









