ഹൈദരാബാദ്: തെലങ്കാനയിൽ അനധികൃതമായി കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകുന്ന ലാൻഡ് റെഗുലറിസേഷൻ സ്കീമിനെതിരെ തെലങ്കാന ഹൈക്കോടതി. അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കുന്നതോടു കൂടി 2050 ആകുമ്പോഴേക്കും സംസ്ഥാനം പ്രളയത്തിൽ അകപെട്ട് പോകുമെന്ന് ഹൈക്കോടതി മുന്നറിയിപ്പു നൽകി.
2020ൽ ലാൻഡ് റെഗുലറിസേഷൻ സ്കീമിന്റെ നേതൃത്വത്തിൽ അനധികൃതമായി നടന്ന കെട്ടിട നിർമ്മാണങ്ങളുടെ വിവരങ്ങൾ ഹാജരാക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് 31ന് സർക്കാർ അനുമതി നൽകിയ 131 കെട്ടിടങ്ങൾക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജിയെ തുടർന്നാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. സർക്കാർ അനുമതിയോടു കൂടി ഭൂമികളും പ്രദേശങ്ങളും നിയമവിരുദ്ധമായി ജനങ്ങൾ കയ്യേറുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് എം.പി കോമതിറെഡ്‌ഡി വെങ്കട്ട് റെഡ്‌ഡിയും മറ്റു അംഗങ്ങളും ചേർന്ന് പൊതുതാൽപര്യ ഹർജി നൽകുകയായിരുന്നു. സംസ്ഥാനത്ത് വികസനത്തിന്റെ പേരിൽ സർക്കാർ അനുമതി നൽകിയ കെട്ടിട നിർമ്മാണങ്ങളെല്ലാം നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി വിമർശിച്ചു.
സംസ്ഥാനത്ത് പ്രളയം അതിരൂക്ഷമായി മരണങ്ങൾ സംഭവിച്ചതും നിരവധി പേർക്ക് വീടുകൾ നഷ്ടപ്പെട്ടതും നാശനഷ്ടങ്ങൾ ഉണ്ടായതും അതിന്റെ പരിണിതഫലമാണെന്നും ഹൈക്കോടതി വിലയിരുത്തി. അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ചതിനാൽ ഹൈദരാബാദ് നഗരത്തിന്റെ 45 ശതമാനവും അടുത്തിടെ ഉണ്ടായ പേമാരിയിൽ മുങ്ങിയിരുന്നു. മഴവെള്ളത്തിന് 80 ശതമാനവും മണ്ണിലേക്കിറങ്ങി പോവാതെ ഭൂമിയിൽ കെട്ടി നിന്നാണ് സംസ്ഥാനത്ത് നാശനഷ്ടങ്ങളുണ്ടായതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇനിയും അനധികൃതമായി കെട്ടിടങ്ങൾ നിർമിക്കാൻ അനുമതി നൽകുകയാണെങ്കിൽ, 2050 ആകുമ്പോഴേക്കും സംസ്ഥാനം പൂർണമായും പ്രളയത്തിൽ അകപ്പെട്ടു പോകുമെന്ന് ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര സിംഗ് ചൗഹാൻ അഭിപ്രായപ്പെട്ടു.
Discussion about this post