ഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനകളുടെ ഡിജിറ്റൽ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. സമ്മേളനത്തിൽ ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ്ങും പങ്കെടുക്കുന്നുണ്ട്.
ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി മോദിയും ഷീ ജിൻപിങ്ങും മുഖാമുഖം വരുന്നത്. ഇതിനു പുറമെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ , പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ , എസ്‌സിഒ അംഗരാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കുന്നുണ്ട്. ലോകരാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന ഭീകരപ്രവർത്തനങ്ങൾ, കൊറോണ വൈറസ് വ്യാപന ഭീഷണിമൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി, തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും.
ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഇനിയും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. കിഴക്കൻ ലഡാക്കിൽ സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ച് ഈ ആഴ്ചയും സൈനികതല ചർച്ചകൾ ഉണ്ടായേക്കാം. അതിർത്തി തർക്കത്തെത്തുടർന്ന് കഴിഞ്ഞ 6 മാസമായി ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ നിയന്ത്രണരേഖയിൽ മുഖാമുഖം നിൽക്കുകയാണ്.
Discussion about this post