ഷില്ലോങ് : മേഘാലയയിൽ ഏറ്റുമുട്ടലിനിടെ ഭീകരസംഘടനയായ ഉൽഫ ( യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസാം – ഇൻഡിപെൻഡൻഡ്) യുടെ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കീഴടങ്ങി. ദൃഷ്ടി രാജ്ഖോവയാണ് തെക്കൻ ഗാരോ ജില്ലയിലെ രാജ്ഖോവ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിനിടെ കീഴടങ്ങിയത്. ഇക്കാര്യം പുറത്തുവിട്ടത് സംസ്‌ഥാന സർക്കാരാണ്.
ഇയാൾ ഗ്രാമത്തിലുണ്ടെന്ന് നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് രാജ്ഖോവയെ കണ്ടെത്താനായത്. പ്രദേശത്ത് സൈനിക നീക്കം നടത്തിയത് പോലീസും എസ്എഫ് 10 കമാൻഡോകളും സംയുക്തമായാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടതോടെ രാജ്ഖോവ വെടിയുതിർക്കുകയായിരുന്നു. അര മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായതോടെയാണ് ഇയാൾ കീഴടങ്ങിയതെന്ന് പോലീസ് അറിയിച്ചു.
രാജ്ഖോവയോടൊപ്പം ഇയാളുടെ 4 ബോഡിഗാർഡുകളും കീഴടങ്ങിയിട്ടുണ്ട്. നിലവിൽ രാജ്ഖോവയുള്ളത് ആർമി ഇന്റലിജൻസിന്റെ കസ്റ്റഡിയിലാണ്. ഉടൻതന്നെ ഇയാളെ അസമിൽ എത്തിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. ഇയാളിൽ നിന്നും എകെ -81 ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഉൽഫാ കമാൻഡർ പരേഷ് ബറുവയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്ഖോവയുടെ കീഴടങ്ങൽ സംഘടനയ്ക്കു വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Discussion about this post