വാഷിങ്ടൺ: ചൈനീസ് സൈന്യം നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിന് തടയിട്ടു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് അദ്ദേഹം പുറത്തിറക്കിയത്.അമേരിക്കയെ ഊറ്റുന്നത് മതിയെന്നാണ് വൈറ്റ്ഹൗസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
തങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്താനും പരിപോഷിപ്പിക്കാനും അമേരിക്കയിലെ സ്രോതസ്സുകളെ ചൈന ഉപയോഗിക്കുന്നുവെന്ന് വൈറ്റ്ഹൗസ് ചൂണ്ടിക്കാട്ടി. എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ഭരണകൂടം ഈ ഉത്തരവ് പുറത്തിറക്കിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 11 മുതലാണ് ഈ ഉത്തരവ് നിലവിൽ വരുക. യു.എസ് ഭരണകൂടം നിഷ്കർഷിക്കുന്ന 31 ചൈനീസ് കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിന് യുഎസ് നിക്ഷേപകർക്ക് അനുവാദം ഉണ്ടായിരിക്കില്ല. ചൈന ടെലികോം, സിസിടിവി, സെക്യൂരിറ്റി കമ്പനിയായ ഹിക്വിഷൻ മുതലായ ഭീമൻ ചൈനീസ് കമ്പനികൾക്ക് വൻ നഷ്ടമുണ്ടാക്കുന്നതാണ് ഈ ഉത്തരവ്.
ചൈനയുമായി സന്ധിയില്ലാത്ത സമരം തന്നെയെന്ന് തെളിയിക്കുകയാണ് ഡൊണാൾഡ് ട്രംപ്. അധികാരത്തിന്റെ അവസാനനാളുകളിലും ചൈനയ്ക്കെതിരെ കർശന നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. അതേസമയം ഇതിനോട് പ്രതികരിക്കാൻ ചൈനീസ് എംബസി തയ്യാറായിട്ടില്ല.
Discussion about this post