തനിക്കു വേണ്ടി അഭിഭാഷകനായ ഹരീഷ് സാൽവെ കോടതിയിൽ ഹാജരായത് പണം വാങ്ങാതെയാണെന്ന് അർണബ് ഗോസ്വാമി. ആത്മഹത്യാ പ്രേരണ കേസിൽ ജാമ്യം ലഭിച്ചതിനു ശേഷം പങ്കെടുത്ത റിപ്പബ്ലിക് ചാനലിലെ ഡിബേറ്റിലാണ് അർണബ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയിലെ മുൻനിര അഭിഭാഷകരിൽ ഒരാളായ ഹരീഷ് സാൽവെ, തനിക്കു വേണ്ടി പൂർണഹൃദയത്തോടും അറിവോടും കൂടിയാണ് കോടതിയിൽ പോരാടിയതെന്ന് പറഞ്ഞ അർണബ്, സാൽവെയ്ക്ക് തന്റെ നന്ദിയറിയിക്കുകയും ചെയ്തു. ബോംബെ ഹൈക്കോടതി അർണബിനു ജാമ്യം നിഷേധിച്ചതിനു പിന്നാലെ സുപ്രീംകോടതിയിൽ വസ്തുതകൾ നിരത്തി മികച്ച പ്രകടനമാണ് ഹരീഷ് സാൽവെ കാഴ്ച വെച്ചത്.
അർണബിനെ റായ്ഗഡ് പോലീസ് അറസ്റ്റ് ചെയ്യുന്നത് അൻവയ് നായ്ക് എന്ന ആർക്കിടെക്ടറിന്റെ മരണവുമായി ബന്ധപ്പെട്ടാണ്. 2018-ൽ രജിസ്റ്റർ ചെയ്ത ഈ കേസ്, വേണ്ട തെളിവുകൾ ഇല്ലാതിരുന്നതിനാൽ 2019-ൽ, മുംബൈ പോലീസ് ക്ലോസ് ചെയ്തിരുന്നതാണ്. എന്നാൽ, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ നിർദേശപ്രകാരം കേസ് റീഓപ്പൺ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സാമ്പത്തിക പ്രതിസന്ധികൾ കാരണമാണ് അൻവയ് നായ്ക് ആത്മഹത്യ ചെയ്തതെന്നും അല്ലാതെ മറ്റു പ്രേരണകളൊന്നുമില്ലായിരുന്നുവെന്ന് വസ്തുതകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും സുപ്രീം കോടതിയിൽ ഹരീഷ് സാൽവെ വാദിച്ചു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി അർണബിനു ഇടക്കാല ജാമ്യമനുവദിക്കുന്നത്.
Discussion about this post