ലഡാക്കിൽ നടക്കുന്ന സൈനിക സംഘർഷം മറയാക്കി സിക്കിമിലും മറ്റു കിഴക്കൻ മേഖലകളിലും ചൈന വൻ ആയുധവിന്യാസം നടത്തുന്നതായി റിപ്പോർട്ടുകൾ. ലോകത്തിന്റെ ശ്രദ്ധ മുഴുവൻ കിഴക്കൻ ലഡാക്കിൽ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, കിഴക്കൻ അതിർത്തിയിൽ വൻ സൈനികവിന്യാസമാണ് ചൈന നടത്തുന്നത്.
വൻതോതിലുള്ള ആയുധങ്ങൾ, മിസൈലുകൾ എന്നിവ സ്ഥാപിച്ചു കൊണ്ട് നിരവധി സൈനിക നിർമ്മിതികളാണ് ചൈന പടുത്തുയർത്തുന്നത്. ഹിമാചൽ പ്രദേശിലെ കൗറിക് ചുരം മുതൽ അരുണാചൽപ്രദേശിലെ ഫിഷ് ടെയിൽ ഒന്നും രണ്ടും വരെയുള്ള മേഖലകളിലെ വിവിധ ഭാഗങ്ങളിലായാണ് സൈനികശേഷി വർധിപ്പിക്കുന്നത്. പ്രധാനമായും സിക്കിം കേന്ദ്രീകരിച്ചാണ് പടയൊരുക്കുന്നത്.
ഭൗമ-വ്യോമ മിസൈൽ സൈറ്റുകൾ, നിരവധി ഡ്രോണുകൾ, അസംഖ്യം സൈനികരെ പാർപ്പിക്കാനുള്ള ടെന്റുകൾ എന്നിവ ഈ അതിർത്തിയിൽ ഉടനീളം ചൈന സ്ഥാപിക്കുന്നുണ്ട്. മാത്രമല്ല,ടിബറ്റിലെ എയർബെയ്സ് ത്വരിതഗതിയിൽ ചൈന വികസിപ്പിക്കുന്നുമുണ്ട്. ഇവയെല്ലാം ആസന്നമായൊരു സൈനിക നീക്കത്തിന്റെ സൂചനകളാണെന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ചൈനീസ് സൈന്യത്തിന്റെ ഈ നീക്കം തിരിച്ചറിഞ്ഞ് ഇന്ത്യൻ പ്രതിരോധ വിഭാഗം കരുതലോടെത്തന്നെയാണ് നിൽക്കുന്നത്. സുരക്ഷാ വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിച്ച് ശക്തമായ പ്രതിരോധ സംവിധാനങ്ങൾ അതിർത്തിക്കപ്പുറം ഇന്ത്യ ഒരുക്കിയിട്ടുണ്ട്. യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് കുറച്ചുമാത്രം ദൂരെ, ബ്രഹ്മോസ് മിസൈൽ സൈറ്റുകളും ഭീഷ്മ ടാങ്കുകളുമടക്കം ശക്തമായ സൈനികവിന്യാസമാണ് ഇന്ത്യയും ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴാരംഭിച്ചിരിക്കുന്ന കനത്ത മഞ്ഞു കാലം കഴിയുന്നതു വരെ ചൈനയുടെ ഭാഗത്തു നിന്ന് എന്തൊരു പ്രകോപനമുണ്ടായാലും, തിരിച്ചടിക്കാൻ കരുതിത്തന്നെയാണ് കിഴക്കൻ ഫ്രോണ്ടിയറിൽ ഇന്ത്യൻ സൈനികർ നിലകൊള്ളുന്നത്.
Discussion about this post