ഡൽഹി: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ വർഗ്ഗീയ പരാമർശം നടത്തിയതിന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ‘കൊള്ളക്കാർ നമ്മുടെ പതാക അപഹരിച്ചു‘ എന്ന മെഹബൂബയുടെ പരാമർശം വർഗ്ഗീയവും അപമാനകരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതും ആണെന്ന് ചൂണ്ടിക്കാട്ടി വിനീത് ജിൻഡാൽ എന്ന അഭിഭാഷകനാണ് ഹർജി നൽകിയിരിക്കുന്നത്.
സമുദായങ്ങൾക്കിടയിൽ സ്പർദ്ധയും അസ്വസ്ത്ഥതയും സൃഷ്ടിക്കുന്നതാണ് മെഹബൂബയുടെ പരാമർശം. വ്യവസ്ഥാപിതമായ ഭരണകൂടത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണ് മെഹബൂബയുടെ വാക്കുകളെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. മെഹബൂബയുടെ വാക്കുകൾ സാമുദായിക സൗഹാർദ്ദം തകർക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.
ജമ്മു കശ്മീർ പതാകയല്ലാതെ മറ്റൊരു പതാകയും താൻ കൈകൊണ്ട് തൊടില്ലെന്ന മെഹബൂബയുടെ വാക്കുകൾ ദേശീയ പതാകയോടുള്ള അവഹേളനമാണെന്നും ഹർജിയിൽ പറയുന്നു. ഇതിലൂടെ ജമ്മു കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമല്ലെന്ന സന്ദേശമാണ് മെഹബൂബ നൽകുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ ദേശീയ ഭരണ സംവിധാനത്തെയും ദേശീയ പ്രതീകങ്ങളെയും അപമാനിച്ച മെഹബൂബയുടെ നടപടിയിൽ കേസെടുത്ത് വിചാരണ നടത്തണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
Discussion about this post