ന്യൂഡൽഹി: ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസിനെതിരെ (ഒ.ഐ.സി) ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാന്റെ ഇന്ത്യാവിരുദ്ധ പ്രോപ്പഗാണ്ടകൾക്കു വേണ്ടി സഹിഷ്ണുതയുള്ള ഇസ്ലാമിക സംഘടനകൾ ഉപയോഗിക്കപ്പെടുന്നത് ഖേദകരമാണെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചത്.
സംഘടനയുടെ യോഗത്തിലെ പൊതുപ്രസ്താവനയിൽ കശ്മീർ വിഷയം സംബന്ധിച്ച് പരാമർശമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശനിയാഴ്ച വൈകുന്നേരം പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഓഫീസ് പ്രത്യേക പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനുള്ള അവകാശം ഒ.ഐ.സിക്കില്ലെന്നും ഭാവിയിൽ സംഘടനയുടെ യോഗത്തിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
നൈജറിന്റെ തലസ്ഥാനമായ നിയാമിയിൽ വെച്ചായിരുന്നു ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗം നടന്നത്. യോഗത്തിൽ കശ്മീർ വിഷയം ചർച്ചാ വിഷയമാക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം സംഘടന തള്ളിയിരുന്നു.
Discussion about this post