വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ റാണയെ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യയ്ക്ക് കൈമാറുന്നതിനായി അനുമതി തേടി യുഎസ് ഭരണകൂടം കോടതിയിൽ. റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നത് കാലിഫോർണിയ കോടതി 2021, ഫെബ്രുവരി 12 ലേക്ക് മാറ്റിയിരിക്കുകയാണ്.
ഈ ഹർജിക്കെതിരെ റാണയുടെ അഭിഭാഷകന് ഡിസംബർ 21 ന് മുമ്പ് കോടതിയിൽ ഹാജരാകാം. നേരത്തെ മുംബൈ ഭീകരാക്രമണ കേസിലെ മറ്റൊരു സൂത്രധാരനായ ഡേവിഡ് ഹെഡ്‌ലിയെ ഇന്ത്യയ്ക്കു കൈമാറാൻ കോടതി വിസമ്മതിച്ചതു ചൂണ്ടിക്കാട്ടി തന്നെയും കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം കൈമാറരുതെന്ന് റാണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റാണ കുറ്റസമ്മതം നടത്തുകയോ യു.എസ് സർക്കാരുമായി സഹകരിക്കുകയോ ചെയ്തിട്ടില്ലെന്നും ആയതിനാൽ ഡേവിഡ് ഹെഡ്‌ലിക്കു നൽകിയ പരിഗണന തഹാവൂർ റാണയ്ക്കു നൽകരുതെന്നും കോടതിയിൽ യു.എസ് സർക്കാർ വാദിച്ചു. ലോസ് ആഞ്ചലസിൽ വെച്ച് ജൂൺ പത്തിനാണ് ഡേവിഡ് ഹെഡ്ലിയുടെ ബാല്യകാല സുഹൃത്തു കൂടിയായ റാണ അറസ്റ്റിലാവുന്നത്.
കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു അമേരിക്കയുടെ ഈ നടപടി. റാണയെ ഇന്ത്യക്ക് കൈമാറുന്നത് പിന്തുണച്ചു കൊണ്ട് യു.എസ് അറ്റോർണി നിക്കോള. ടി. ഹന്ന കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മുംബൈ ഭീകരാക്രമണത്തിൽ റാണയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് വിശദമാക്കിയിട്ടുണ്ട്.
Discussion about this post