കൊച്ചി: കൊറോണ നിയന്ത്രണങ്ങൾ മറികടന്ന് ഗുരുവായൂരിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും മരുമകളും ദർശനം നടത്തിയ സംഭവത്തിൽ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ബിജെപി സംസ്‌ഥാന സെക്രട്ടറി എ. നാഗേഷ് നൽകിയ ഹർജിയിലാണ് നടപടി. മന്ത്രിയുടെ ഭാര്യയും മരുമകളും നവംബർ 26 നു പുലർച്ചെയാണ് വിലക്കു മറികടന്ന് ക്ഷേത്രത്തിൽ പ്രവേശിച്ചത്.
കീഴ്ശാന്തിമാർക്കുൾപ്പെടെ പ്രവർത്തി സമയങ്ങളിലൊഴിച്ച് പ്രവേശന വിലക്കുള്ള സമയത്തായിരുന്നു ഇരുവരും ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ഭക്തർക്ക് പ്രവേശന വിലക്ക് നിലനിൽക്കെ നാലമ്പലത്തിനുള്ളിൽ പ്രവേശിച്ചത് ആചാര ലംഘനത്തിനു ഇടയാക്കിയെന്ന ആരോപണവും അന്ന് ഉയർന്നിരുന്നു.
മന്ത്രിയുടെ ഭാര്യയ്ക്കും മരുമകൾക്കുമൊപ്പം പുലർച്ചെ മൂന്ന് മണിക്കു ശേഷം, ദേവസ്വം ചെയർമാൻ അഡ്വ. കെ. ബി മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത്, ദേവസ്വം കമ്മീഷ്ണർ പി. വേണുഗോപാൽ, അദ്ദേഹത്തിന്റെ ഭാര്യ മീന, ദേവസ്വം ചെയർമാന്റെ ഭാര്യാ സഹോദരി എന്നിവരും ക്ഷേത്രത്തിൽ പ്രവേശിച്ചു. ഒരു മണിക്കൂറിലധികം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് ഇവർ മടങ്ങിയത്.
Discussion about this post