നാലു വർഷം മുമ്പ് സംഭവിച്ചത് പോലെ പാകിസ്ഥാനെ ഇന്ത്യ വീണ്ടും ആക്രമിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന ആരോപണവുമായി പാക് മന്ത്രി. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇത്തരത്തിൽ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.
പ്രധാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഇന്ത്യ പാകിസ്ഥാന് നേരെ സർജിക്കൽ സ്ട്രൈക്ക് നടത്താൻ തയ്യാറെടുക്കുന്നുവെന്ന് പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച വിവരങ്ങൾ രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ഷാ മഹ്മൂദ് ഖുറേഷി അവകാശപ്പെടുന്നത്. ആക്രമണത്തിന് മുന്നോടിയായി ഇന്ത്യ മറ്റു ചില രാജ്യങ്ങളുടെ അനുമതി നേടാനുള്ള ശ്രമത്തിലാണെന്നും ഖുറേഷി ആരോപിച്ചു.
മാത്രമല്ല, ഇന്ത്യയുടെ ആക്രമണം ഭയന്ന് രാജ്യത്തെ മൂന്ന് സേനകളോടും ജാഗ്രതരായിരിക്കാൻ പാക് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പാക് മാധ്യമങ്ങളും സൈന്യം അതീവ ജാഗ്രത പാലിക്കുകയാണെന്ന് റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യം ഇന്ത്യൻ ആർമി ചീഫ് എം.എം നരവനെ സൗദി അറേബ്യയിലും യുഎഇയിലും സന്ദർശനം നടത്തിയിരുന്നു. ഭയത്തോടെയാണ് ഇവയെല്ലാം പാക് സർക്കാർ നോക്കിക്കാണുന്നത്. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമാക്കി മുമ്പ് രണ്ടുതവണ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്.
Discussion about this post