ലക്നൗ: സംസ്ഥാനത്തെ വാഹനങ്ങളിൽ ജാതി സ്റ്റിക്കർ പതിപ്പിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ഉത്തർപ്രദേശ് ഗതാഗത വകുപ്പ്. യാദവ്, ബ്രാഹ്മണൻ, ഗുജർ, പണ്ഡിറ്റ്, ഖത്രിയ, ലോധി, മൗര്യ എന്നീ ജാതിയിൽപ്പെട്ടവർ തങ്ങളുടെ വാഹനങ്ങളിൽ ജാതി സ്റ്റിക്കർ പതിപ്പിക്കുന്നത് പതിവാണ്. ഇത്തരം വാഹനങ്ങൾ ഇനിമുതൽ പിടിച്ചെടുക്കാനാണ് യുപി ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച് അഡീഷണൽ ട്രാൻസ്‌പോർട് കമ്മീഷണർ മുകേഷ് ചന്ദ്ര എല്ലാ പ്രാദേശിക ഗതാഗത ഓഫീസുകൾക്കും (ആർടിഒ) നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പിഎംഒ) നിർദേശപ്രകാരമാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലെ അധ്യാപകനായ ഹർഷൻ പ്രഭുവാണ് ജാതി സ്റ്റിക്കർ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്.
തുടർന്ന്, യുപി സർക്കാരിന് പിഎംഒ നിർദേശം നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിപ്പിക്കുന്നത് സമൂഹത്തിന് തന്നെ ഭീഷണിയാണെന്ന് പ്രഭു പറഞ്ഞു. ജാതി സ്റ്റിക്കറുകൾ പതിപ്പിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് കാൺപൂർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഡി.കെ ത്രിപാഠി അറിയിച്ചിട്ടുണ്ട്.
Discussion about this post