ഏറെ വിവാദമുണ്ടാക്കിയ ജെസ്നയുടെ തിരോധാനത്തിൽ നിർണ്ണായക വിവരങ്ങളുമായി മാധ്യമങ്ങൾ. അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന ഓണ്‍ലൈന്‍ പത്രത്തിലാണ് ഈ റിപ്പോര്‍ട്ടുള്ളത്. എന്നാല്‍ പൊലീസ് ഇതിന് ഒരു സ്ഥിരീകരണവും നല്‍കുന്നില്ലെന്നതാണ് വസ്തുത. വിവരത്തെ കുറിച്ച് അറിയില്ലെന്നും പറയുന്നു. എന്നാൽ ജെസ്‌ന ജീവനോടെയുണ്ടെന്ന് തന്നെയാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ ടോമിന്‍ തച്ചങ്കരിയും കെജി സൈമണും പറയാതെ പറഞ്ഞത് . ജെസ്ന മരിയ ജെയിംസ് ജീവിച്ചിരിപ്പില്ലെങ്കില്‍ പോലീസ് ആ കേസ് ഫയല്‍ എന്നേ മടക്കിയേനേ. ജസ്‌നയിലേക്കു പോലീസ് എത്തിച്ചേരുമ്പോഴാണ് കോവിഡ് വിലങ്ങായി മാറിയതെന്നും ഉടന്‍ ആശ്വാസകരമായ വിവരം പുറത്തുവരുമെന്ന് ഇവര്‍ സൂചിപ്പിച്ചിരുന്നു.
മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയുടെ തിരോധാനത്തിന്റെ ചുരുളുകള്‍ ഉടന്‍ അഴിയുമെന്ന് പത്തനംതിട്ട പൊലീസ് മേധാവി സ്ഥാനം ഒഴിഞ്ഞ കെ.ജി. സൈമണ്‍ വ്യക്തമാക്കിയിരുന്നു. നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു എന്നും നിര്‍ണ്ണായകമായ ചില മൊഴികള്‍ പൊലീസ് ശേഖരിച്ചതായും വിരമിക്കല്‍ ദിനത്തില്‍ കെ.ജി. സൈമണ്‍ പറഞ്ഞു. ജെസ്നയുടെ തിരോധാനം സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടന്നും തനിക്ക് ഇപ്പോള്‍ എല്ലാം തുറന്നു പറയാന്‍ പറ്റില്ലെന്നും കെ.ജി സൈമണും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, കേസില്‍ നല്ല പുരോഗതിയുണ്ടായപ്പോഴാണ് കോവിഡ് വന്നതും ലോക്ക്ഡൗണ്‍ സംഭവിച്ചതും.
അതിനാലാണ് കേസന്വേഷണം പലപ്പോഴും തടസ്സപ്പെട്ടതെന്നും കെ ജി സൈമണ്‍ പറഞ്ഞു. ജസ്‌ന ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് താനിപ്പോഴൊന്നും പറയുന്നില്ല എന്നായിരുന്നു കെ ജി സൈമണിന്റെ മറുപടി. തനിക്കതേക്കുറിച്ച് ഒന്നും ഇപ്പോള്‍ പറയാനാകില്ല. കേസിന്റെ രഹസ്യസ്വഭാവം പരിഗണിച്ച് വളരെയധികം കാര്യങ്ങള്‍ തുറന്ന് പറയുന്നതിന് പരിമിതികളുണ്ട്. പക്ഷേ, കേസുമായി ബന്ധപ്പെട്ട് എല്ലാ പിന്നാമ്പുറവിവരങ്ങളും ശേഖരിച്ചുകഴിഞ്ഞതായും കെ ജി സൈമണ്‍ വ്യക്തമാക്കി. 2020 ഡിസംബര്‍ 31 ന് സൈമണ്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുകയും ചെയ്തു-അമേരിക്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 2017 ജൂണില്‍ ന്യൂമോണിയ ബാധിച്ച ജെസ്‌നയുടെ അമ്മ മരണമടഞ്ഞു.
അമ്മയുടെ മരണമുണ്ടാക്കിയ ആഘാതത്തിനു പിന്നാലെയാണോ ഇത്തരമൊരു നീക്കമുണ്ടാക്കിയതെന്നും പോലീസ് സംശയിച്ചു. ഒളിച്ചോട്ടമോ തട്ടിക്കൊണ്ടുപോകലോ തുടങ്ങിയ തലത്തിലേക്കും അന്വേഷണം നീങ്ങി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായ ജെസ്ന അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു. അതിനാല്‍ അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതായ ദിവസം ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്ന് രാവിലെ ജെസ്ന വീടിന്റെ വരാന്തയിലിരുന്ന് പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്.
രാവിലെ 9-ത് മണിയോടെ പിതാവ് ജെയിംസ് ഓഫീസിലേക്കും പിന്നീട് സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളേജിലേക്കും പോയി. ഇതിനുശേഷം ആന്റിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്ന സ്വന്തം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ഒരു ഓട്ടോയില്‍ കയറിയാണ് ജെസ്ന മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. തുടര്‍ന്ന് ബസില്‍ കയറി എരുമേലിയില്‍ എത്തി. എന്നാല്‍ ഇതിനുശേഷം എന്തു സംഭവിച്ചുവെന്ന കാര്യത്തില്‍ പൊലീസ് സംഘത്തിന് ഒരു വ്യക്തതയുമില്ലായിരുന്നു. മൊബൈല്‍ ഫോണോ പണമോ ഒന്നും എടുക്കാതെയാണ് ജെസ്ന വീട്ടില്‍ നിന്ന് പോയത്.
മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ അന്നു രാവിലെ 11 മണിയോടെ ജെസ്‌നയോടു സാമ്യമുള്ള യുവതിയെ തല ഭാഗികമായി മറച്ച നിലയില്‍ നഗരത്തിലെ സിസിടിവി കാമറയില്‍ കണ്ടെങ്കിലും അത് ജെസ്‌നയല്ലെന്ന് തീര്‍ച്ചയായിക്കിയിരുന്നു. മൂന്നു വര്‍ഷമായി ജെസ്‌നയ്ക്കായുള്ള തെരച്ചില്‍ കേരളത്തിലും പുറത്തും തുടരുകയാണ്. കണ്ടെത്താനായാല്‍ ഇന്ന് ജെസ്‌നയ്ക്ക് 23 വയസുണ്ടാകും.കേരളത്തില്‍ മലപ്പുറത്തും കണ്ണൂരിലും ജെസ്‌നയെ പോലീസ് തെരഞ്ഞു. ചെന്നൈ, ബാംഗളൂരു, കുടക്, ഹൈദരാബാദ് തുടങ്ങിയ കേന്ദ്രങ്ങളിലും അന്വേഷണം നടത്തി.
Discussion about this post