ഡൽഹി: കൊവിഡ് വാക്സിനെതിരെ നിലപാട് സ്വീകരിച്ച കോൺഗ്രസ് എം പി ശശി തരൂരിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. തരൂർ എന്തിനാണ് വാക്സിന് തടസ്സം നിൽക്കുന്നതെന്ന് മുരളീധരൻ ചോദിച്ചു.
അടിയന്തര ഉപയോഗത്തിനായി തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായിട്ടില്ലെന്നായിരുന്നു ശശി തരൂരിന്റെ ആരോപണം. അതിന് മുൻപ് അനുമതി നൽകിയത് അപകടകരമാണെന്നും തരൂർ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നടപടി അപക്വവും അപകടകരവുമാണെന്നാണ് ശശി തരൂർ പറഞ്ഞത്. ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
എന്നാൽ ശശി തരൂരിന്റെ നിലപാടിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ ശക്തമായി രംഗത്തെത്തി.തരൂർ വാക്സിന് തടസ്സം നിൽക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി പരീക്ഷണങ്ങള്‍ക്കും വിദഗ്ധ സമിതിയുടെ പരിശോധനകള്‍ക്കും ശേഷമാണ് വാക്‌സിന് അനുമതി ലഭിച്ചതെന്നും മുരളീധരന്‍ വ്യക്തമാക്കി.
അതേസമയം സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കൊവിഷീൽഡ് വാക്സിനും തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും 110 ശതമാനവും സുരക്ഷിതമാണെന്ന് ഡ്രഗ്സ് കണ്ട്രോളർ അറിയിച്ചു. നേരിയ പനി, അലർജി, വേദന എന്നിങ്ങനെ ചുരുക്കം ചില പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്നും അത് എല്ലാ വാക്സിനുകളിലും സർവ്വ സാധാരണമാണെന്നും ഡ്രഗ്സ് കണ്ട്രോളർ ഓഫ് ഇന്ത്യ വി ജി സോമനി വ്യക്തമാക്കി.
Discussion about this post