ഡൽഹി: രാജ്യം കാത്തിരുന്ന കൊവിഡ് വാക്സിനെതിരെ പ്രചാരണം നടത്തുന്ന പ്രതിപക്ഷത്തിനുള്ളത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് കേന്ദ്ര നഗര വികസനകാര്യ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി. കൊവിഡ് വാക്സിനെതിരായ കോൺഗ്രസ് നേതാക്കളായ ജയറാം രമേശിന്റെയും ശശി തരൂരിന്റെയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെയും അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്തെ ദോഷൈകദൃക്കുകളായ ജയറാം രമേശിന്റെയും ശശി തരൂരിന്റെയും അഖിലേഷ് യാദവിന്റെയും പ്രതികരണങ്ങൾ അവരുടെ യഥാർത്ഥ സ്വഭാവം വെളിച്ചത്ത് കൊണ്ടു വന്നിരിക്കുകയാണ്. അവർ ആദ്യം നമ്മുടെ സൈനികരുടെ വീര്യത്തെ ചോദ്യം ചെയ്തു, ഇപ്പോൾ ഇന്ത്യൻ നിർമ്മിത വാക്സിനുകൾക്ക് അംഗീകാരം ലഭിച്ചതിനെയും ചോദ്യം ചെയ്യുന്നു. അവരുടെ ഉദ്ദേശ്യം വ്യക്തമാണെന്നും സ്ഥായിയായ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
അടിയന്തര ഉപയോഗത്തിനായി തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായിട്ടില്ലെന്നായിരുന്നു ശശി തരൂരിന്റെ ആരോപണം. അതിന് മുൻപ് അനുമതി നൽകിയത് അപകടകരമാണെന്നും തരൂർ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നടപടി അപക്വവും അപകടകരവുമാണെന്നാണ് ശശി തരൂർ പറഞ്ഞത്. ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും തരൂർ ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യമായിരുന്നു ജയറാം രമേശും മുന്നോട്ട് വെച്ചത്. ബിജെപിയുടെ വാക്സിനിൽ വിശ്വാസമില്ലെന്നും തങ്ങളുടെ വാക്സിൻ 2022ൽ രംഗത്ത് വരുമെന്നുമുള്ള ബാലിശമായ പ്രതികരണമായിരുന്നു അഖിലേഷ് യാദവിന്റേത്.
അതേസമയം സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കൊവിഷീൽഡ് വാക്സിനും തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും 110 ശതമാനവും സുരക്ഷിതമാണെന്ന് ഡ്രഗ്സ് കണ്ട്രോളർ അറിയിച്ചു. നേരിയ പനി, അലർജി, വേദന എന്നിങ്ങനെ ചുരുക്കം ചില പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്നും അത് എല്ലാ വാക്സിനുകളിലും സർവ്വ സാധാരണമാണെന്നും ഡ്രഗ്സ് കണ്ട്രോളർ ഓഫ് ഇന്ത്യ വി ജി സോമനി വ്യക്തമാക്കി.
Discussion about this post