ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ വിതരണ പദ്ധതിക്ക് സജ്ജരാകാൻ അദ്ദേഹം ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ആഹ്വാനം നൽകി. കൊവിഡ് രോഗത്തിനെതിരെ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ രണ്ട് ഇന്ത്യൻ വാക്സിനുകൾക്ക് അംഗീകാരം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ശാസ്ത്രജ്ഞരോടും ഗവേഷകരോടും രാജ്യം കടപ്പെട്ടിരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. നാഷണൽ മെട്രോളജി കോൺക്ലേവിനെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നാഷണൽ അറ്റോമിക് ടൈം സ്കെയിലും ഭാരതീയ നിർദേശക് ദ്രവ്യയും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. നാഷണൽ എന്വയോണ്മെന്റൽ സ്റ്റാൻഡേർഡ്സ് ലബോറട്ടറിയുടെ ശിലാസ്ഥാപന കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധനും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ആവേശകരമായ പോരാട്ടത്തിലെ നിർണ്ണായക വഴിത്തിരിവ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ നേട്ടത്തെ വിശേഷിപ്പിച്ചത്. ആരോഗ്യകരമായ, കൊവിഡ് മുക്തമായ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടു വയ്പാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും രാജ്യത്തിനാകെയും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
Discussion about this post