ഡൽഹി: കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന കൊവിൻ ആപ്പിന്റെ വ്യാജന്മാർക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. സർക്കാർ അംഗീകൃത കൊ-വിൻ ആപ്പ് ഉടൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുമെന്നും വ്യാജ ആപ്പുകൾക്ക് വ്യക്തിഗത വിവരങ്ങൾ കൈമാറി തട്ടിപ്പിന് ഇരയാകരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു.
സർക്കാർ പുറത്തിറക്കാൻ ഇരിക്കുന്ന ആപ്പിന്റെ അതേ പേരിലാണ് വ്യാജ ആപ്പുകൾ പ്രചരിക്കുന്നത്. ഇവയ്ക്ക് കേന്ദ്ര സർക്കാരുമായോ വാക്സിൻ വിതരണ പദ്ധതിയുമായോ യാതൊരു ബന്ധവുമില്ല. ഔദ്യോഗിക ആപ്പിന് അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാകും. ഇത് സംബന്ധിച്ച് സർക്കാർതല അറിയിപ്പ് ഉണ്ടാകുമെന്നും പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ ഡേറ്റാ ബേസിൽ ശേഖരിക്കുന്ന പ്രക്രിയ തുടരുകയാണ്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് സർക്കാർ ആപ്പ് നിലവിൽ വരും. ഇതിൽ എസ് എം എസും ക്യു ആർ കോഡും മുഖേന വെരിഫിക്കേഷൻ സംവിധാനം ഉണ്ടാകും. വാക്സിൻ ലഭ്യത ഏവർക്കും ഉറപ്പാക്കാനും പ്രക്രിയ കാര്യക്ഷമമാക്കാനും ആപ്പ് ഗുണകരമാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.
Discussion about this post