തൃശൂർ: നാട്ടികയിലെ തളിക്കുളത്ത് വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികള്‍ അകപ്പെട്ടിരുന്നു. കൃത്യമായ ഇടപെടലിലൂടെയാണ് ഇവരെ രക്ഷപെടുത്താനായത്. കൂടാതെ ദേവാംഗ് എന്ന വിദ്യാർത്ഥി ഡ്രോൺ ഉപയോഗിച്ചാണ് ഇവരെ കണ്ടെത്തിയത്. ഇവരെ രക്ഷപെടുത്തിയ ബിജെപിയുടെയും സേവാഭാരതിയുടെയും നെടുംതൂണുകളായ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാ രാജാവ് കുളച്ചൽ യുദ്ധം ജയിച്ചത് കടലിന്റെ മക്കളുടെ അകമഴിഞ്ഞ സഹായത്താലാണ്.അന്നാണ് “കടലിന്റെ അരചർ” എന്ന് അദ്ധേഹം മൽസ്യതൊഴിലാളികളെ അഭിസംബോധന ചെയ്തത് . അക്ഷരാർത്ഥത്തിൽ ഈ നിരീക്ഷണത്തെ അടിവരയിട്ടുറപ്പിക്കുന്നതാണ് ഇന്നലെ നാട്ടികയിലെ തളിക്കുളത്ത് നടന്ന സംഭവങ്ങൾ .രാവിലെ അന്നന്നത്തെ അന്നം തേടി കടലമ്മയുടെ മാറിലേക്ക് വള്ളവും തുഴഞ്ഞു പോയ നാല് മത്സ്യത്തൊഴിലാളികൾ പെട്ടെന്നുണ്ടായ കടൽക്ഷോഭത്തിൽ പെട്ടു ..വീശിയടിക്കുന്ന കാറ്റിൽ തിരമാലകൾ ഉയർന്നു പൊങ്ങുന്ന മുകിൽ എന്ന പ്രതിഭാസം അവിടെ വില്ലനായി .
നിറയെ മീൻ ഉണ്ടായിരുന്ന വള്ളത്തെ ആ തിരമാലകൾ പുഴക്കിമറിച്ചു . പിന്നെ നടന്നത് സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനമാണ് . കടലിന്റെ മക്കളുടെ സ്പന്ദനം തൊട്ടറിയുന്ന തളിക്കുളത്തിന്റെ ഊർജ്ജസ്വലനായ യുവനേതാവ് ഭഗീഷ് പൂരാടൻ രക്ഷാപ്രവർത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്തു .ബിജെപി യുടെയും സേവാഭാരതിയുടെയും നെടും തൂണുകളായ പ്രവർത്തകരും എത്തി .തളിക്കുളം സെന്ററിലെ അമൂല്യ ജൂവലറി ഉടമ സുബിന്റെ മകൻ ബാംഗളൂരിൽ രണ്ടാം വർഷ ബി ടെക് വിദ്യാർത്ഥി ആയ ദേവാംഗ് തളിക്കുളം ബിജെപി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്റ് രാജേഷ് മാധവ് എന്നിവർ ഈ രക്ഷാ [പ്രവർത്തനത്തിലെ മിന്നും താരങ്ങളായി .
കയ്യിലെ ഡ്രോണും എടുത്ത് കടലിന്റെ മക്കളോടൊപ്പം രക്ഷാ പ്രവർത്തനത്തിന് ഇറങ്ങുമ്പോൾ ദേവാംഗിന് പക്ഷെ പ്രതീക്ഷ കുറവായിരുന്നു .കരയിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെ ഉൾക്കടലിലെത്തിയപ്പോൾ ശക്തമായ കാറ്റുള്ളത് കൊണ്ട് ഡ്രോൺ പറത്താനും ഏറെ ബുദ്ധിമുട്ടിയെന്ന് ദേവാങ്ക് പറയുന്നു.പറത്തുന്നതിനേക്കാൾ പ്രയാസമായിരുന്നത്രെ ബോട്ടിലേക്ക് ഡ്രോൺ തിരികെ ലാൻഡ് ചെയ്യിക്കുക എന്നത്.. തിരച്ചിലിനിടയിൽ കുടങ്ങൾക്ക് മീതെ ജീവന് വേണ്ടി യാചിക്കുന്ന മൂന്ന് പേരെയും ഒരാളെ കുടങ്ങളൊന്നുമില്ലാതെ ഒഴുകി നടക്കുന്ന രൂപത്തിലും ഡ്രോൺ പകർത്തി..
ഒരു പത്ത് മിനുട്ട് കൂടി വൈകിയിരുന്നെങ്കിൽ ആ ഒഴുകി നടന്നിരുന്ന മനുഷ്യനെ ജീവനോടെ കിട്ടുമായിരുന്നില്ല .. ബോട്ടിലേക്ക് പിടിച്ചു കയറ്റിയപ്പോൾ ആ മനുഷ്യൻബോധമറ്റ് വീണു പോയി . അങ്ങേയറ്റം സ്തുത്യർഹമായ സേവനമാണ് ഒരു ഭാഗീഷ് പൂരാടൻ കാഴ്ചവെച്ചത് .ഈ രക്ഷാ പ്രവർത്തനശ്രമങ്ങളെ നേതൃത്വം നൽകി ഏകോപിപ്പിച്ചു കൊണ്ട് ആ ചെറുപ്പക്കാരൻ മുന്നോട്ട് പോകുമ്പോൾ കേരളാ സർക്കാരോ സ്ഥലം എംപിയോ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് കൂടി ഓർക്കണം .
അപകടത്തിൽ പെട്ടവരെ കരക്കെത്തിച്ച് അവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സക്ക് ഏർപ്പാടാക്കിയ ശേഷം ആ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ ആദരിക്കുക കൂടി ചെയ്തു ഭഗീഷ് പൂരാടൻ .തളിക്കുളം ബ്ലോക്കിലെ പട്ടലങ്ങാടി ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഭഗീഷ് ഒരു ജനപ്രതിനിധി എങ്ങിനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഈ രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ഭാരതീയ ജനതാപാർട്ടിയുടെ എല്ലാ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ .
– ബി രാധാകൃഷ്ണ മേനോൻ
Discussion about this post