തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയിൽ 4 വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് കമൽ സർക്കാരിനു കത്തു നൽകിയത് വിവാദമാകുന്നു. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യെ യുവാക്കൾ സാമൂഹിക മാദ്ധ്യമങ്ങൾ ശക്തമായി പ്രതിഷേധിക്കുകയാണ്. ഈ സാഹചര്യത്തിൽ കമലിനെതിരെ പരസ്യ നിലപാടുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി.
‘ഷെയിംഓൺയുകമൽ’ എന്ന പേരിൽ കമലിനെതിരെ കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാമ്പയിൻ ആരംഭിച്ചു. ‘കമലിന്റെ മാതൃകയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെല്ലാം ‘ഇടതുപക്ഷ’ സ്വഭാവമുള്ളവരെ ഇപ്രകാരം ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചാൽ പിന്നെ പിഎസ്‌സിയുടെ ജോലി എളുപ്പമാവും. കേരളത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും തൊഴിൽ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന ഈ തോന്ന്യവാസത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
ഇടത്പക്ഷ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് അക്കാദമിക്കും ഇടതുപക്ഷ സർക്കാരിനും ചലചിത്രമേഖലയ്ക്കും ഗുണകരമായിരിക്കുമെന്നു കമൽ കത്തിൽ അഭിപ്രായപ്പെടുന്നു. ഫെസ്റ്റിവൽ ഡപ്യൂട്ടി ഡയറക്ടർ, ഫെസ്റ്റിവൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാംസ് ഡപ്യൂട്ടി ഡയറക്ടർ, പ്രോഗ്രാം മാനേജർ എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കമലിന്റെ ആവശ്യം.
ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു കൊണ്ട് അക്കാദമിക്കു സാമ്പത്തിക ബാധ്യത വരില്ല. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് നാലുപേരെയും തിരഞ്ഞെടുത്തിരിക്കുന്നത്. അക്കാദമിയുടെ നേട്ടങ്ങൾക്കു പിന്നിൽ ഈ നാല് ജീവനക്കാരുടെ വലിയ സംഭാവനകളുണ്ട്. ഇടതുപക്ഷ അനുഭാവികളായ ഇവരെ സ്ഥിരപ്പെടുത്തുന്നത് ചലചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിനു സഹായിക്കുമെന്നും സാംസ്കാരിക മന്ത്രി എ.കെ.ബാലനു നൽകിയ കത്തിൽ കമൽ ആവശ്യപ്പെട്ടിരുന്നു.
Discussion about this post