കെഎസ്‌ആര്‍ടിസിയില്‍ നടക്കുന്നത് വ്യാപക ക്രമക്കേടെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്‌ആര്‍ടിസിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ എക്സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. മറ്റൊരു എക്സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരെയും നടപടിയുണ്ടാകും. കെ.എസ്.ആര്‍.ടിസി ഒന്നുകില്‍ നന്നാക്കുമെന്നും അല്ലെങ്കില്‍ പുറത്തുപോകുമെന്നും ബിജു പ്രഭാകര്‍ ഐ.എ.എസ് തുറന്നടിച്ചു.
‘ശ്രീകുമാര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന കാലത്തെ 100 കോടി രൂപ കാണാനില്ല. അദ്ദേഹത്തിനെതിരെ ധനകാര്യ വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ശ്രീകുമാറിനെതിരെ ഷോ കോസ് നോട്ടീസ് പുറപ്പെടുവിക്കുകയാണ്. ട്രാന്‍സ്ഫര്‍ നടപടി സ്വീകരിക്കും. ശറഫുദ്ധീന്‍ എന്നയാൾ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ദുരുപയോഗം ചെയ്ത് ഒരു പോക്സോ കേസ് പ്രതിയെ സര്‍വീസില്‍ തിരിച്ചെടുത്തു.’ബിജു പ്രഭാകര്‍ ഐ.എ.എസ് ആരോപിച്ചു.
‘100 കോടി രൂപയാണ് കാണാതായിരുന്നത്. ഇവിടൊരു അക്കൗണ്ടിംഗ് സിസ്റ്റം ഇല്ല. ഇത് ടോപ് മാനേജ്മെന്റിന്റെ പിടിപ്പ് കേട് തന്നെയാണ്. അവര്‍ക്കെതിരായ ശിക്ഷണ നടപടികള്‍ തുടങ്ങുകയാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎസ്‌ആര്‍ടിസി കടം കയറി നില്‍ക്കുകയാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ബിജു പ്രഭാകര്‍ ചൂണ്ടിക്കാട്ടി. കടുത്ത പ്രതിസന്ധി മറികടക്കാനാണ് ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചതെന്ന് എംഡി വിശദീകരിച്ചു. വികാസ് ഭവന്‍ ഡിപ്പോ കിഫ്ബിയ്ക്ക് പാട്ടത്തിനു നല്‍കുന്ന നടപടി സുതാര്യമാണ്. കെഎസ്‌ആര്‍ടിസിയെ വെട്ടിമുറിക്കാനല്ല ശ്രമം. ജീവനക്കാരില്‍ ആരെയും പിരിച്ചുവിടില്ല. എന്നാല്‍ ആളുകളെ കുറയ്ക്കേണ്ടി വരും. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും. പിന്നീട് 15000 ആയും 10000 ആയും ജീവനക്കാരെ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സിഎന്‍ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാന്‍ വേണ്ടിയാണ്. ജീവനക്കാരെ മുഴുവനായും അങ്ങിനെ കാണുന്നില്ലെന്നും എന്നാല്‍ പത്ത് ശതമാനം പേരെങ്കിലും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post