തിരുവനന്തപുരം: സ്വപ്നാ സുരേഷ് നിര്‍ബന്ധപൂര്‍വം ക്ഷണിച്ചതുകൊണ്ടാണോ സന്ദീപ് നായരുടെ ആ വര്‍ക് ഷോപ് ഉദ്ഘാടനത്തിനു പോയത് എന്ന ചാനൽ റിപോർട്ടറുടെ ചോദ്യത്തിനോ ടു പ്രതികരിച്ച് സ്പീക്കർ ശ്രീരാമ കൃഷ്ണൻ. അവരുമായി അക്കാലത്ത് അടുപ്പം ഉണ്ടായിരുന്നു. വ്യക്തിപരമായും കുടുംബപരമായും നല്ല സൗഹൃദം ഉണ്ടായിരുന്നു. ശിവശങ്കറുമായി ബന്ധപ്പെട്ടും അവരെ അറിയാമായിരുന്നു. എംബസിയുടെ പ്രതിനിധി എന്ന അംഗീകാരമാണ് അവര്‍ക്കു നല്‍കിയിരുന്നത്. അവര്‍ വിളിച്ചപ്പോള്‍ ആദ്യം അസൗകര്യം മൂലം മാറ്റിവച്ചതാണ്. ഒടുവില്‍ ആ പയ്യന്റെ(സന്ദീപ്) അമ്മ കാത്തിരിക്കുന്നു എന്നു പറഞ്ഞതുകൊണ്ടാണ് ഞാന്‍ പോയത്-സ്പീക്കര്‍ പറയുന്നു.
സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തിന് പുറത്ത് എവിടെയും ഞാന്‍ കണ്ടിട്ടില്ല, യാത്ര ചെയ്തിട്ടില്ല. അവരുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിലും എനിക്ക് പങ്കാളിത്തമുണ്ടായിട്ടില്ല. യാത്ര എന്റെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്. ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്. തെണ്ടിത്തിരിഞ്ഞു നടന്ന അനുഭവങ്ങളുണ്ട്. എന്റെ കുടുംബത്തില്‍ ഒരു പക്ഷേ ഞാന്‍ ഒഴികെ എല്ലാവരും തന്നെ ഗള്‍ഫിലാണ്. സഹോദരിയും സഹോദരനും കുടുംബവും അവിടെയാണ്.
അമ്മ അതിന്റെ ഭാഗമായി പലപ്പോഴും അവിടെയാണ്. മകള്‍ ഒരു ഇന്റേണ്‍ഷിപ്പിനു പോയപ്പോള്‍ ഭാര്യയും പോയി. സംഘടനകളുടെയും മറ്റും ക്ഷണം കിട്ടുമ്ബോള്‍ അവരെ കൂടി കാണാമല്ലോ എന്നു കരുതി പോകാറുണ്ട്-ഗള്‍ഫ് യാത്രകളില്‍ ഇതാണ് പറയാനുള്ളത്, വിദേശത്ത് എന്തെങ്കിലും വ്യവസായ സംരംഭം തുടങ്ങാനായി സ്പീക്കറുടെ സഹായം സ്വപ്ന തേടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഉണ്ടായിട്ടില്ല എന്നാണ് വിശദീകരണം.
കോണ്‍സുലേറ്റിന്റെ പ്രതിനിധി എന്ന നിലയില്‍ സ്വപ്നാ സുരേഷുമായി സൗഹൃദം ഉണ്ടായി എന്നതു ശരി. ഏതെങ്കിലും സാഹചര്യത്തില്‍ അവരുടെ പ്രവര്‍ത്തനരീതിയില്‍ സംശയം ഒരു തരത്തിലും ഉണ്ടായിട്ടില്ലെന്നും സ്പീക്കര്‍ പറയുന്നു. അവരുമായി നിരന്തര ആശയവിനിമയം ഉണ്ടായിട്ടില്ല. എന്തെങ്കിലും ആവശ്യത്തിന് അവര്‍ വരുമ്ബോഴാണ് സംസാരിക്കുക. അങ്ങനെ സംശയം ജനിക്കുന്ന തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ നിരീക്ഷിക്കേണ്ട കാര്യവുമില്ലല്ലോ. തിരിഞ്ഞുനോക്കുമ്പോള്‍ കുറേക്കൂടി സൂക്ഷിക്കേണ്ടതായിരുന്നു എന്ന ചിന്ത ഉണ്ടെന്നും സ്പീക്കര്‍ പറയുന്നു.
അതുണ്ടല്ലോ, ജീവിതത്തില്‍ ഇത് ഒരു പാഠമാണ്. ആളുകളെ അങ്ങനെ വിശ്വസിക്കരുത് എന്നു പഠിച്ചു. സ്പീക്കറാണ്, ഉന്നതമായ പദവിയിലാണ് എന്നൊന്നും കരുതിയല്ല ഞാന്‍ ആളുകളോട് പെരുമാറാറുള്ളത്. അഹന്ത കാണിക്കാറില്ല. ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മത വേണമെന്നു പഠിച്ചു. മനുഷ്യരുടെ നന്മയിലാണ് ഗാന്ധിജി ഏറ്റവും കൂടുതല്‍ വിശ്വസിച്ചിരുന്നത്.
അതുപോലെ മനുഷ്യരില്‍ തിന്മ ഉണ്ട് എന്നു കരുതി പ്രവര്‍ത്തിക്കുന്നയാളല്ല ഞാന്‍. എല്ലാവരെയും വിശ്വസിക്കുന്ന എന്റെ പ്രകൃതത്തെ സുഹൃത്തുക്കള്‍ കുറ്റപ്പെടുത്താറുണ്ട്.സ്പീക്കറുടെ മുന്നില്‍ വരുന്ന കാര്യങ്ങള്‍ അനാഥമാകാതെ സഹായിക്കാറുണ്ട്. ഈ കാര്യങ്ങളിലൊന്നും സ്വപ്നയുമായി ഒരു ഇടപാടും ഉണ്ടായിട്ടില്ല.
Discussion about this post