ഡൽഹി: കർഷക സമരക്കാരോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി. വിദഗ്ധ സമിതി അംഗങ്ങളെ അനാവശ്യമായി പഴിക്കുന്നത് ഒഴിവാക്കണമെന്ന് കോടതി സമരക്കാരോട് ആവശ്യപ്പെട്ടു. സമിതിയിലെ അംഗങ്ങൾ കാർഷിക മേഖലയിൽ അവഗാഹമുള്ളവരാണ്. അവരുടെ സൽപ്പേരിനെ ചോദ്യം ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വിമർശകരോടും കർഷക സംഘടനകളോടും കോടതി ചോദിച്ചു.
മാർഗ്ഗതടസ്സം സൃഷ്ടിച്ചു കൊണ്ടുള്ള സമരപരിപാടികൾ അവസാനിപ്പിച്ചു കൂടേയെന്ന് സുപ്രീം കോടതി സമരക്കാരോട് ചോദിച്ചു. സമരക്കാരുടെ പരാതി പരിഹരിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതാണെന്ന് കോടതി ഓർമ്മിപ്പിച്ചു.
സമിതിയിലെ അംഗങ്ങളെ പക്ഷപാതികളെന്നോ മുൻവിധിക്കാരെന്നോ വിളിക്കാൻ ആർക്കും അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമിതിക്ക് മുന്നിൽ ഹാജരാകാൻ താത്പര്യമില്ലെങ്കിൽ അത് പറഞ്ഞാൽ മതിയെന്നും കോടതി സമരക്കാരോട് പറഞ്ഞു.
ട്രാക്ടർ റാലി അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാനുള്ള അധികാരം പൊലീസിനുണ്ടെന്നും കോടതി വ്യക്തമാക്കി.
Discussion about this post